നവരാത്രി ആഘോഷങ്ങളുടെ ഐതിഹ്യം

New Update
88888navarathri

ഒന്‍പതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുള്ള ഉത്സവമാണ് നവരാത്രി. രാജ്യത്തൊട്ടാകെ നവരാത്രി ആഘോഷങ്ങളുടെ കാലം. കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ ഒൻപതു ദിവസമാണ് ആഘോഷം.

Advertisment

മഹിഷാസുരനെ നിഗ്രഹിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്നു ദുർഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർ ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം.

നവരാത്രിയിൽ ആദ്യ മൂന്നു ദിവസം പാർവതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത് കേരളത്തിൽ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളിൽ എല്ലാവരും പണിയായുധങ്ങൾ പൂജയ്ക്കു വയ്ക്കുന്നു.

 മഹാനവമി ദിവസം മുഴുവൻ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്. ദുർഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ.

ശരത്കാലത്തിലും വസന്തകാലത്തിലുമാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. കാലദംഷ്ട്രകൾ എന്നാണ് ഈ രണ്ടു കാലവും അറിയപ്പെടുന്നത്. മേടം തുലാം എന്നീ മാസങ്ങളിൽ ഈ വ്രതം അനുഷ്ഠിക്കപ്പെടണമെന്നാണ് വിധി. ത്രൈലോകങ്ങൾ കീഴടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരൻ. സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും മഹിഷാസുരൻ ആട്ടിപ്പായിച്ചു. ത്രിമൂർ ത്തികളായ ബ്രഹ്മാവിഷ്ണു പരമേശ്വരൻമാരുടെ നിർദേശപ്രകാരം ദേവകളുടെ എല്ലാം തേജസ് ഒന്നായി ചേർന്ന് രൂപമെടുത്തതാണ് ദുർഗാദേവി.

വിവിധ രൂപങ്ങളിലായി സ്ഥിതി ചെയ്തിരുന്ന ശക്തികളെല്ലാം സമാഹരിച്ച് രംഗപ്രവേശം ചെയ്ത അതിസുന്ദരിയായിരുന്നു ദേവി. ദേവി ദേവലോകത്തെത്തി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയെ കണ്ട മാത്രയിൽ തന്നെ മഹിഷാസുരൻ ദേവിയിൽ അനുരക്തനായി.

എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി അരുളിച്ചെയ്തു. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവിൽ മഹിഷാസുരൻ തന്നെ നേരിട്ടെത്തി. 

വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദേവകൾ അത്യധികം ആനന്ദിച്ചു. ദുർഗാദേവി മഹിഷാസുരനെകൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കൽപിക്കപ്പെടുന്നു. ദുർഗ മഹിഷാസുരനെ ജയിച്ചെന്ന കഥ വിദ്യയുടെ ആവിർഭാവത്തോടെ അജ്ഞാനാന്ധകാരം നശിച്ചു എന്നതിന്റെ സൂചനയായി കണക്കാക്കാം അതിനാൽ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും അഭ്യാസ സംരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദർഭമായി ഇതിനെ പരിഗണിക്കുന്നു. 

ദുർഗയുടെ തന്നെ രൂപാന്തരസങ്കൽപമാണല്ലോ സരസ്വതി. ദേവിയുടെ വിജയദിനമായി കരുതപ്പെടുന്ന വിജയദശമി വിദ്യാരംഭദിനമായി ആചരിക്കപ്പെടുന്നു. യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരൻ തന്റെ ഗ്രന്ഥങ്ങളെയും തുലികയെയും സംഗീതജ്ഞർ സംഗീതോപകരണങ്ങളളെയും ദേവിയുടെ പാദത്തിൽ സമർപ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂർ ത്തത്തിൽ പ്രാർഥനാപൂർവം അവ തിരികെ എടുക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാണ് നവരാത്രി ആഘോഷിക്കുന്നത്. ഉദാഹരണത്തിന്, ഗുജറാത്തിൽ, ആളുകൾ ദണ്ഡിയ അവതരിപ്പിച്ച് ആഘോഷം ആഘോഷിക്കുന്നു. ബംഗാളിൽ, സപ്തമി മുതൽ ദശമി വരെയുള്ള അവസാന നാല് ദിവസങ്ങളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്, ഈ കാലയളവിൽ തീവ്രമായ പൂജാ ചടങ്ങുകൾ നടത്തപ്പെടുന്നു, കൂടാതെ ദുർഗ്ഗാ ദേവിയുടെ വിഗ്രഹങ്ങളുടെ വിസർജനത്തോടെ ആഘോഷങ്ങൾ അവസാനിക്കുന്നു.

തമിഴ്നാട്ടിൽ ഈ സമയത്ത് ദുർഗ്ഗാ, സരസ്വതി, ലക്ഷ്മി എന്നിവരെ ആരാധിക്കുന്നു. പഞ്ചാബിൽ, ഭക്തർ ആദ്യത്തെ ഏഴ് ദിവസം വ്രതം ആചരിക്കുകയും എട്ടാം ദിവസം 9 പെൺകുട്ടികൾക്ക് ഭക്ഷണം വിളമ്പുകയും അവരുടെ പാദങ്ങളിൽ സ്പർശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന കന്യാപൂജ നടത്തി നോമ്പ് തുറക്കുന്നു. അതുപോലെ, മറ്റ് സംസ്ഥാനങ്ങളും സന്തോഷിക്കാൻ അവരുടേതായ തനതായ ആചാരങ്ങൾ പിന്തുടരുന്നു.

വീട്ടിൽ നവരാത്രി പൂജ എങ്ങനെ ആഘോഷിക്കുന്നു എന്നത് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, ഈ സമയത്ത് വ്യത്യസ്തമായ ആചാരങ്ങൾ നടത്തുന്നതിന് പിന്നിലെ കാരണം ദേവിയെ പ്രീതിപ്പെടുത്തുകയും സന്തോഷവും സമൃദ്ധവുമായ ജീവിതം നയിക്കാൻ അനുഗ്രഹം തേടുക എന്നതാണ്.

Advertisment