രണ്ടുമാസത്തോളം നിയമതടസ്സങ്ങളിൽ കുരുങ്ങിയ ഭാസ്കരൻ പിള്ളയുടെ മൃതദേഹം നവയുഗം ജീവകാരുണ്യവിഭാഗം ഇടപെട്ട് നാട്ടിലെത്തിച്ചു.

New Update

ദമ്മാം: ദമ്മാമിൽ ആത്മഹത്യ ചെയ്ത ഭാസ്‌ക്കരൻ പിള്ളയുടെ മൃതദേഹം രണ്ടു മാസത്തിനു ശേഷം നിയമതടസ്സങ്ങൾ നീക്കി നാട്ടിലെത്തിച്ചു. നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിയ്ക്കാൻ കഴിഞ്ഞത്. കൊല്ലം അഞ്ചൽ അയിലറ സ്വദേശി ഭാസ്കരൻ പിള്ള (48 വയസ്സ്) രണ്ടു മാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ സിയാത്തിലുള്ള സ്വന്തം മുറിയിൽ വെച്ച് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.

Advertisment

publive-image

തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി. ചില സാമൂഹ്യപ്രവർത്തകർ ഇടപെട്ടെങ്കിലും, നിയമകുരുക്കുകൾ മൂലം മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള  ശ്രമങ്ങൾ നിരന്തരം പരാജയപ്പെട്ടു. ഒടുവിൽ ഒരാഴ്ച മുൻപാണ് ഭാസ്കര പിള്ളയുടെ സുഹൃത്തായ ബാബു, നവയുഗം രക്ഷാധികാരി ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുത്തു.

ഭാസ്കരപിള്ളയുടെ കുടുംബം മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി ഷാജി മതിലകത്തിന്റെ പേരിൽ അനുമതിപത്രം അയച്ചു കൊടുത്തു. നാട്ടിൽ നിന്നും വനംമന്ത്രി കെ.രാജു, സിപിഐ നേതാക്കളായ കെ.ഇ.ഇസ്മായിൽ, സുപാൽ എന്നിവരും ഈ വിഷയവുമായി ഷാജി മതിലത്തെ ഫോണിൽ നിരന്തരം ബന്ധപ്പെട്ടു.

തുടർന്ന് ഷാജി മതിലകം വിവിധ വകുപ്പിലുള്ള സൗദി അധികാരികളുമായി ബന്ധപ്പെട്ട്, ബന്ധപ്പെട്ട രേഖകളൊക്കെ സമർപ്പിച്ചു നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി, ഇന്നലത്തെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.ഇന്ന് നാട്ടിൽ മൃതദേഹത്തിന്റെ സാംസ്ക്കാരികചടങ്ങുകൾ പൂർത്തിയാക്കിയതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഭാസ്കരൻ പിള്ളയുടെ കുടുംബം.

Advertisment