കോട്ടയം ; ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകര സംക്രമ ദിനമായ ജനുവരി 14 പൊതു അവധി ദിനമായി പ്രഖ്യാപിക്കാൻ തിരുവിതാംകൂർ ദേശവസ്വം ബോർഡ് സർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേവസ്വം അധികൃതരോട് ആവശ്യപ്പെട്ടു.
മകരവിളക്ക് അടുക്കും തോറും ദിനം പ്രതി കേരളത്തിനകത്തും പുറത്തു നിന്നും വന്നുകൊണ്ടിരിക്കുന്ന ഭക്ത ജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്ക് ഏറിവരികയാണ്. ഇതു മൂലം സംസ്ഥാനത്തിനകത്ത് ഗതാഗതകുരുക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. എരുമേലി - പമ്പ, മുണ്ടക്കയം - കോരുത്തോട് വഴിപമ്പ എന്നീ ശബരിമല പാതയിലൂടെ മണൽ, മെറ്റൽ മുതലായ സാമഗ്രഹികൾ കയറ്റി വരുന്ന ടോറസ് , ടിപ്പർ മുതലായ വാഹനങ്ങളുടെ ശബരിമല സീസണിലെ സർവ്വീസ് മൂലവും വാഹനങ്ങളുടെ തിരക്കും കാരണം ദിനം പ്രതി അപകടങ്ങൾ ഉണ്ടാകുന്നത് നിയന്ത്രിക്കാൻ ബഹു: ഹൈക്കോടതി പുതിയതായി സമയ ക്രമ ഉൾപ്പടെ അനുവദിച്ച ഉത്തരവ് നിർദ്ദേശങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സേവാ സംഘം ആവശ്യപ്പെട്ടു.
അങ്കമാലിയിൽ നിന്നുള്ള ശബരിപാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്നും സേവാ സംഘം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നടന്ന സംയുക്ത നേതൃയോഗത്തിൽ യോഗത്തിൽ ദേശീയ സെക്രട്ടറി പി.പി.ശശിധരൻ നായർ , പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ എം.എസ്. മോഹൻ ,യൂണിയൻ സെക്രട്ടറി ബി ചന്ദ്രശേഖരൻ നായർ , അയ്യപ്പ സേവാ സംഘം സംസ്ഥാന കൗൺസിലംഗം സുരേന്ദ്രൻ കൊടിത്തോട്ടം എന്നിവർ പങ്കെടുത്തു..