തൃശൂർ: ആസ്‌ട്രേലിയയിലും ന്യൂസിലൻഡിലും സുലഭമായ 'ബട്ടർനട്ട്' കേരളത്തിലും വേരുറപ്പിക്കുന്നു.മാസങ്ങളോളം കേടുവരാത്ത ഈ വിദേശമത്തൻ ഇനം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഉണ്ണിക്കൃഷ്ണൻ വടക്കുഞ്ചേരിയാണ് രണ്ടുവർഷത്തോളമായി കൃഷിചെയ്യുന്നത്. ചെറിയ മധുരമുളള ബട്ടർനട്ട് ശീതകാലവിളയാണെങ്കിലും ഏത് കാലാവസ്ഥയിലും കേരളത്തിൽ വളരും. ബംഗളൂരുവിലെ സ്വകാര്യ വിത്തുത്പാദനകേന്ദ്രങ്ങളിൽ നിന്നാണ് ഉണ്ണിക്കൃഷ്ണൻ വിത്ത് വാങ്ങുന്നത്. സാധാരണ മത്തനെന്ന പോലെ കൃഷി ചെയ്യാം. ഗ്രോബാഗിലും വളർത്താം.
തവിട്ടു - മഞ്ഞ തൊലിയും ഓറഞ്ച് നിറത്തിലുള്ള മാംസളമായ കാമ്പും ഉള്ളിൽ വിത്തുകളുടെ അറയുമുണ്ട്. കിലോഗ്രാമിന് 40-50 രൂപയ്ക്കാണ് ജൈവപച്ചക്കറിച്ചന്തകളിൽ വിൽക്കുന്നത്. 90 ദിവസം കൊണ്ട് പൂർണവിളവെത്തും ഒരു ചെടിയിൽ നിന്ന് അഞ്ച് മുതൽ 20 കായകൾ വരെ ലഭിക്കും. പൂർണവളർച്ചയെത്തുമ്പോൾ 500 മുതൽ 900 ഗ്രാം വരെ തൂക്കമുണ്ടാകും. കേച്ചേരി കൈപ്പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ വീടിനോട് ചേർന്നാണ് കൃഷിയിടം.
സൂപ്പ് മുതൽ പായസം വരെ
ബട്ടർനട്ട് കൊണ്ട് സൂപ്പ്, പായസം, ചിപ്‌സ്, ജ്യൂസ് എന്നിവയുണ്ടാക്കാം. പുറംതൊലിയും ഇലകളും പൂവും വിത്തുകളും ഭക്ഷ്യയോഗ്യം.
പോഷകസമ്പന്നം
അയൺ, വിറ്റാമിൻ എ, ഇ, തയാമിൻ, നിയാസിൻ, വിറ്റാമിൻ ബി6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയവയുടെ ഉറവിടം. വാഴപ്പഴത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ പൊട്ടാസ്യം. മത്തനിലും വെള്ളരിയിലുമുള്ളതിനെക്കാൾ കൂടുതൽ പോഷകങ്ങൾ.'ബട്ടർനട്ട് കൃഷി ഇപ്പോൾ കേരളത്തിൽ വ്യാപകമായതിനാൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്".