കഴിഞ്ഞ വർഷംവരെ എങ്ങനെയെങ്കിലും വിറ്റഴിക്കാൻ പാടുപെട്ടിരുന്ന ഉണക്ക കപ്പ ഇപ്പോൾ കിട്ടാകനി. കപ്പയ്ക്കുള്ള ക്ഷാമമാണ് ഉണക്ക കപ്പ ഉത്പാദനത്തിനും തടസം. അന്ന് കപ്പയുടെ ഉത്പാദനം കൂടിയതോടെ കർഷകരെ സഹായിക്കാനായി സർക്കാരിന്റെ കിറ്റിനൊപ്പം ഉണക്ക കപ്പയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനം നടപ്പായില്ലെങ്കിലും ഇക്കുറി ഡിമാൻഡ് കൂടി. ഒപ്പം വിലയും.
ഇപ്പോൾ പച്ച കപ്പയ്ക്ക് 50 രൂപവരെയാണ് പച്ചക്കപ്പയുടെ വില. ഉണക്ക കപ്പയ്ക്ക് 75 രൂപ മുതലും. കഴിഞ്ഞ വർഷം കപ്പക്കൃഷി വ്യാപകമായതോടെ വിലയിടിഞ്ഞിരുന്നു. ഇതോടെ കർഷകരെല്ലാം കപ്പ ഉണക്കി സൂക്ഷിച്ചു. കഴിഞ്ഞ വർഷത്തെ ദുരനുഭവം മൂലം ഇക്കുറി കൃഷി വളരെക്കുറവാണ്. അതിനാൽ കപ്പയ്ക്കും ഉണക്ക കപ്പയ്ക്കും ഡിമാൻഡു കൂടി.
കഴിഞ്ഞ തവണ ചുളു വിലയ്ക്ക് എടുത്തുവച്ച ഉണക്ക കപ്പ ഇരട്ടിവിലയ്ക്കാണ് കടകളിൽ വിൽക്കുന്നത്. പുതിയ ഉണക്ക കപ്പയുടെ സ്റ്റോക്ക് എത്തുന്നില്ല. ഉണക്ക കപ്പയുടെ വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
10 മാസം വേണം കപ്പ വിളവെടുക്കാൻ. നല്ലത് ശ്രീരാമൻ, അമ്പക്കാട്, ആറുമാസ കപ്പ എന്നീ ഇനങ്ങളാണ് കർഷകർ ഇപ്പോൾ കൃഷി ചെയ്യുന്നത്. നല്ല വിളവ് ലഭിക്കുന്നത് കൊണ്ട് ഭൂരിഭാഗം കർഷകരും ശ്രീരാമൻ ഇനമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.