ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈകൾ അമിത വിലയ്ക്ക് ഓൺലൈനിലൂടെ വ്യാജ വാഗ്ദാനങ്ങൾ നൽകി വ്യാപമായി വിൽക്കുന്നു. പെട്ടെന്നുള്ള കായ്ഫലം, ചുരുങ്ങിയ കാലംകൊണ്ട് വിളവ് നൽകുന്ന തൈകൾ തുടങ്ങിയാണ് വാഗ്ദാനങ്ങളെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും വിളവ് ലഭിക്കാത്തപ്പോഴാണ് വഞ്ചന മനസിലാവുക.
സാധാരണ തൈകളേക്കാളും കൂടതൽ വിലയ്ക്കാണ് വില്പന. ഇത്തരം നിരവധി കേന്ദ്രങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വാഹനക്കച്ചടവവും ഇത്തരത്തിൽ സജീവമാകുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ തൈകൾ കൂടിയ വിലയ്ക്ക് വാങ്ങി നിരവധി പേരാണ് വഞ്ചിതരാകുന്നത്.പ്ലാവ്, തെങ്ങ്, ജാതി, റംബൂട്ടാൻ, മാങ്കോസ്റ്റീൻ, പേര, മാവ്, കമുക് തുടങ്ങിയ ഫലവൃക്ഷത്തൈകൾക്കാണ് വിപണിയിൽ ആവശ്യക്കാരുള്ളത്.
തൈകൾ വച്ചുപിടിപ്പിക്കുന്നതിനും അനുയോജ്യമായ കാലാവസ്ഥയായതിനാലും തൈകൾക്കും ആവശ്യക്കാരുണ്ട്. അധികം ഉയരം വെക്കാതെ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുമെന്ന പേരിലാണ് വ്യാപകമായി ഇത്തരം തൈകൾ ഉയർന്ന വിലയ്ക്ക് വിപണിയിൽ വിൽക്കുന്നത്.
500 രൂപയ്ക്ക് മുകളിലാണ് പല ഫലവൃക്ഷത്തൈകളുടെയും വില. വ്യാപകമായി കൃഷി ചെയ്യാൻ വലിയ തുക മുടക്കി കൂട്ടത്തോടെ തൈകൾ വാങ്ങി പരിചരിക്കുന്ന പലർക്കും നഷ്ടത്തിന്റെ കണക്കുകളാണ് മിച്ചം. ഇവ കൃത്യമായി വിളവ് നൽകുയോ കാര്യമായ ഉത്പാദന ശേഷിയോ ഇല്ലാത്തതാകും.