'ക്യാച്ചസ് വിന്‍ മാച്ചസ് ' എന്ന വാക്യം ക്രിക്കറ്റിൽ 100 % യാഥാർഥ്യമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്നലെ കൈപ്പിടിയിലായി എന്ന് ഉറപ്പായിരുന്ന ജയം ഒരു നിർണ്ണായക ക്യാച്ച് കൈവിട്ടതോടെ പാക്കിസ്ഥാന് നഷ്ടമായി.
അവിശ്വസനീയമാണ് ആസ്‌ത്രേലിയയുടെ ഈ വിജയം. ഒരു പക്ഷേ അവർപോലും ഇത്തരമൊരു തകർപ്പൻ വിജയം അവസാന ഓവറുകളിൽ പ്രതീഷിച്ചിരുന്നിരിക്കില്ല. വല്ലപ്പോഴുമൊക്കെ തിളക്കമാർന്ന ബാറ്റിംഗ് കാഴ്ചവയ്ക്കാറുള്ള 'മാത്യു വേഡ്' ഇന്നലെ കളം നിറഞ്ഞാടി.
മാത്യു വേഡ് 21 റൺസ് നേടിയപ്പോൾ ഷാഹിൻ അഫ്രീദിയുടെ ബോളിൽ ഹസൻ അലി വിട്ടുകളഞ്ഞ അദ്ദേഹത്തിൻ്റെ ക്യാച്ചിന് പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവന്നു. അവരുടെ ഫൈനൽ പ്രതീക്ഷ അതോടെ അവസാനിച്ചു.
അവസാന 4 ഓവറുകളിൽ ജയിക്കാനായി ആസ്‌ത്രേലിയക്ക് 50 റൺസ് ആണ് വേണ്ടിയിരുന്നത്.17 മത്തെ ഓവറിൽ 13 റൺസ്,18 മത്തെ ഓവറിൽ 15 റൺസ്,19 മത്തെ ഓവറിൽ 22 റൺസ് എന്നിങ്ങനെ ആ ലക്ഷ്യം ഓരോവർ മുന്നേ അവർ നേടിയെടുത്തു.
മാൻ ഓഫ് ദി മാച്ച്, മാത്യു വേഡ് കേവലം 17 ബോളിൽ രണ്ട് ഫോറും നാല് സിക്‌സും ഉൾപ്പെടെ 41 റൺസെടുത്താണ് ഓസീസ് ടീമിനെ വിജയസോപാനത്തിലെത്തിച്ചത്.
കളിയിലുടനീളം പ്രാർത്ഥനാ സൂക്തങ്ങൾ ഉരുവിട്ടുകൊണ്ടിരുന്ന പാക്ക് ക്രിക്കറ്റ് ആരാധകരെയും വിക്കറ്റ് കീപ്പറേയും തീർത്തും നിരാശരാക്കിയ ഹസൻ അലിയുടെ ആ ഡ്രോപ്പ് ക്യാച്ച് പാക്ക് ടീമിന് വലിയൊരു ഷോക്കായി മാറപ്പെട്ടു എന്നത് നിസ്തർക്കമായ വസ്തുതയാണ്.
ഇതുവരെ T 20 ലോകകപ്പ് ജയിച്ചിട്ടില്ലാത്ത ആസ്‌ത്രേലിയക്ക് ഇത്തവണ അത് നേടാനാകുമെന്നാണ് പ്രതീക്ഷ.