കഴിഞ്ഞ ഡിസംബർ ആദ്യവാരം കൊല്ലം ജില്ലയിലെ തലവൂർ ഗ്രാമപഞ്ചായത്തിലുള്ള അമ്പലനിരപ്പ് ഒന്നാം വാർഡ് പോസ്റ്റ് ഓഫീസിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തു കണ്ടെത്തിയ രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകി ദ്രവിച്ച മൃതദേഹം പട്ടാഴി പന്തപ്ലാവ് ശ്രീലക്ഷ്മീ നിവാസിൽ രാമകൃഷ്ണൻ (58) എന്ന വ്യക്തിയുടേ താണെന്ന് പോലീസ് നടത്തിയ ഡി.എൻ.എ പരിശോധനയിൽ ബോധ്യമാവുകയും തുടരന്വേഷണത്തിൽ അന്ന് അതുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലയാളുകളെ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി.
എന്നാൽ പിന്നീട് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല. മരണകാരണം ദുരൂഹമായിത്തന്നെ തുടരുകയാണ്. രാമകൃഷ്ണന്റെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നും അന്വേഷണം നടത്തി കുറ്റവാളികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് മക്കളായ സിന്ധുവും ബിന്ദുവും കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
അൽപ്പം മാനസിക ദൗർബല്യമുള്ള വ്യക്തിയായിരുന്ന രാമകൃഷ്ണൻ അമ്പലനിരപ്പ് പ്രദേശത്ത് കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. വീട്ടിൽപ്പോകാതെ പലപ്പോഴും അമ്പലനിരപ്പ് ജംക്ഷനിലെ കടത്തിണ്ണകളിലാ യിരുന്നു അന്തിയുറക്കം. പിന്നോക്ക വിഭാഗമായ (OEC) വേളാർ സമുദായാംഗമായിരുന്ന വെറും സാധുവായ രാമകൃഷ്‌ണൻ അധികമാരോടും വാചാലമായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല.
രാമകൃഷ്‌ണന്റെ പഴകിദ്രവിച്ച മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഒരു വലിയ പ്ലാവിന്റെ ചുവട്ടിലാണ് കണ്ടെത്തിയത്. നായ്ക്കളും കഴുകനും കാക്കകളുമൊക്കെ കൊത്തിപ്പറിച്ചു വിരൂപമാക്കിയ മൃതദേഹത്തിൻ്റെ അരയ്ക്കു മുകളിലുള്ള ഭാഗം മാത്രമേ അവശേഷിച്ചിരുന്നുള്ളു. മുഖം തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു. മൃതദേഹത്തിനടുത്തായി ചക്കയിടാൻ ഉപയോഗിക്കുന്ന ഒരു ഇരുമ്പ് തോട്ടയും പ്ലാസ്റ്റിക് ചാക്കും പോലീസ് കണ്ടെത്തിയിരുന്നു.
രാമകൃഷ്ണനെ പുലർച്ചെ ചക്കയിടാൻ വേണ്ടി സ്ഥലവാസികളായ രണ്ടുപേർ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉയരമുള്ള പ്ലാവിൽ കയറിയ രാമകൃഷ്ണൻ പിടിവിട്ട് താഴെവീഴുകയും താഴെവീണു ബോധരഹിതനായ അയാൾ മരിച്ചെന്നു കരുതി കൊണ്ടുപോയവർ അവിടെ ഉപേക്ഷിച്ചു കടന്നുകളയുമാകയുമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ആളൊഴിഞ്ഞ പറമ്പായതിനാൽ ഇക്കാര്യങ്ങൾ അരുമറിഞ്ഞിരുന്നില്ല. മാത്രവുമല്ല രാമകൃഷ്‌ണനെ കൂട്ടിക്കൊണ്ടുപോയവർ ഈ അപകടം നടന്ന വിവരം ആരെയെങ്കിലും അറിയിക്കുകയോ അയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയോ ചെയ്തതുമില്ല എന്നതാണ് ദുരൂഹമായ വസ്തുത.
അപകടം നടന്നയുടൻ രാമകൃഷ്ണനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
ഈ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വളരെ സുതാര്യമായി മുന്നേറുകയാണെന്നും സംശയമുള്ള മുഴുവൻ വ്യക്തികളെയും ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിലുള്ള ജനരോഷം ഉൾക്കൊള്ളുന്നുവെന്നും രാമകൃഷ്ണന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ തുടർനടപടികൾ എടുക്കാൻ കഴിയുകയുള്ളു വെന്നുമാണ് കുന്നിക്കോട് പോലീസ് എസ്എച്ച്ഒ പി.എസ് മുബാരക്ക് സത്യം ഓൺലൈനോട് വെളിപ്പെടുത്തിയത്. കോവിഡ് കാലമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ് മാർട്ടം റിപ്പോർട്ടുകൾ ഏറെ വൈകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തലവൂരിനെ അക്ഷരാർത്ഥത്തിൽ നടുക്കികളഞ്ഞ രാമകൃഷണന്റെ ദുരൂഹമരണം നടന്ന് രണ്ടുമാസത്തോളമായിട്ടും ഇനിയും അതിൻ്റെ ചുരുളുകളഴിയാത്തത്തിൽ കുടുംബാംഗങ്ങളോടൊപ്പം നാട്ടുകാരും കടുത്ത അമർഷത്തിലാണ്. ഈ മരണവുമായി ബന്ധപ്പെട്ടുള്ള പല ചർച്ചകളും അമ്പലനിരപ്പ് ഭാഗത്ത് സജീവമാണ്.
വെളുപ്പിനെ രാമകൃഷണനെ കൂട്ടിക്കൊണ്ടുപോയശേഷം അപകടം നടന്നപ്പോൾ അക്കാര്യം രഹസ്യമാക്കി വയ്ക്കുകയും അപകടസ്ഥലത്ത് അയാളെ നിർദ്ദയം ഉപേക്ഷിക്കുകയും കൃത്യ സമയത്ത് വൈദ്യസഹായം നൽകാതിരിക്കുകയും ചെയ്ത ഈ ദാരുണമരണത്തിനുത്തരവാദികളായവരെ എത്രയും വേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും ആവശ്യ പ്പെട്ടിട്ടുണ്ട്.
നാടിനെയാകെ നടുക്കിയ ഈ ദുരൂഹത നിറഞ്ഞ മരണം നടന്നിട്ട് ഇവിടുത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അന്നുമിന്നും ഈ വിഷയത്തിൽ പുലർത്തിവരുന്ന മൗനം പല സംശയങ്ങഉം ജനിപ്പിക്കുന്നതാണ്.
ഇവിടെ ഓർക്കേണ്ടത്, 2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടിയിൽ ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചര്‍ച്ചയായെങ്കിലും കേസിന്റെ നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇവിടെയും, പിന്നോക്കവിഭാഗത്തിൽപ്പെട്ട തികച്ചും സാധാരണക്കാരായ രാമകൃഷ്ണന്റെ രണ്ടു പെൺമ ക്കൾക്കും നീതി ലഭ്യമാക്കാൻ പൊതുസമൂഹത്തിൽ നിന്നും ഇനിയും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.