ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തൻറെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുകയാണ് പട്ടം സനിത്ത്. പ്രമുഖ ബാങ്കിലെ മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ് സനിത്തിന്‍റെ കലാ ജീവിതം.
ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് ഇദ്ദേഹം. 14 സിനിമകളിൽ പാടിയിട്ടുണ്ട്. "ലൗ ലാൻഡ്" എന്ന ചിത്രത്തിലെ "മനസ്സിൻറെയുള്ളിൽ നിന്ന്..." എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല.
തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധ നേടി. ഇതിനോടകം ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. അതിൽ ലളിതഗാനങ്ങളും, ദേശഭക്തി ഗാനങ്ങളും, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും, വിപ്ലവ ഗാനങ്ങളും ഉൾപ്പെടും.
ഒഎൻവി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ, തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഇദ്ദേഹം കരുതുന്നു.
ഇൻഡ്യൻ രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണനിൽ നിന്നും 1966-ൽ ദേശീയ അവാർഡ് നേടിയ ഇടവൻകാട് ടി എൻ പത്മനാഭൻറ് കൊച്ചുമകനാണ്. അമ്മയുടെത് ഒരു പ്രശസ്ത സംഗീത കുടുംബമായിരുന്നു. സനിത്തിൻറ് മുത്തച്ഛൻ രാജസദസ്സിനെ അലങ്കരിച്ചിരുന്ന കലാകാരനായിരുന്നു.
1989-ൽ പാലക്കാട് മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ, ഒഎൻവി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനം ആലപിച്ചതിന് ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
2014-ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സ്പെഷ്യൽ അപ്രീസിയേഷനോടുകൂടി വിജയിയായി.
2015-ൽ മികച്ച ഗായകനുള്ള ലയൺസ് ഇൻറർനാഷണൽ പുരസ്കാരം ലഭിച്ചു. 2018-ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡ് ലഭിച്ചു. (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസ്സിൻറെയുള്ളിൽ നിന്ന്...). 2019-ൽ ബാലഭാസ്കർ അവാർഡ് സനിത്തിനെ തേടിയെത്തി. (സംഗീതത്തിനു നല്കിയ മികച്ച സംഭാവനയ്ക്ക്).
ഇവയെല്ലാം സനിത്തിനെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതുമാത്രം. സംഗീതത്തിനൊപ്പം സാമൂഹ്യപ്രവർത്തനും ഈ ഗായകനു ജീവിതചര്യയുടെ ഭാഗമാണ്. തിരുവോണം, ക്രി സ്തുമസ്, റംസാൻ, സ്വന്തം ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം, കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിലൊക്കെ , കേവലം ആഡംബരങ്ങളിലൊതുങ്ങാതെ നഗരത്തിലെയും പരിസരത്തെയും അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കൊപ്പമായിരിക്കും.
ശ്രീചിത്ര പുവർ ഹോം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, റീജ്യണൽ ക്യാൻസർ സെന്‍റർ, പൂജപ്പുര മഹിളാ മന്ദിരം, ചെഷയർ ഹോം, നഗരത്തിനുള്ളിലെയും പുറത്തെയും മറ്റു അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസത്തിൽ ഒരു തവണ സന്ദർശിക്കും.
അന്തേവാസികളെ പാട്ടുപാടി സന്തോഷിപ്പിച്ച് അവർക്കൊപ്പം ചേരും. വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണിദ്ദേഹം. ഇതു കൂടാതെ പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന പട്ടം സനിത് എന്ന ഗായകൻ എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ നടീലിൽ പങ്കെടുക്കാറുണ്ട്. നടുക മാത്രമല്ല ഇവ പരിപാലിക്കാനും പ്രത്യേക ശ്രദ്ധപുലർത്താറുണ്ട്.
സ്വദേശത്തും വിദേശത്തുമായി രണ്ടായിരത്തി അഞ്ഞൂറിലധികം വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കാൻ സനിത്തിന് കഴിഞ്ഞിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ തുടങ്ങി നിരവധി ചാനലുകളിൽ അദ്ദേഹം പ്രോഗ്രാം അവതരിപ്പിക്കുന്നു.
ജന്മസിദ്ധമായി ലഭിച്ച സ്വരമാധുര്യം ഇക്കാലയളവിലും നിലനിർത്തി വരുന്ന പട്ടം സനിത്ത് സംഗീത വഴിയിൽ തൻറെതായ ഇടം കണ്ടെത്തി യാത്ര തുടരുകയാണ്. സരോജിനി അമ്മയുടെയും രാമസ്വാമിയുടെയും മകനാണ്. ഭാര്യ: രതിക. മകൻ: എസ്. അനൂപ് (ലയോള സ്കൂൾ പ്ലസ് വൺ വിദ്യാർഥി)