ഈ നാടെന്നു നന്നാകും ? 7 വയസ്സുള്ള മകളുടെ മൃതദേഹവും തോളിലേറ്റി 10 കിലോമീറ്റർ നടക്കേണ്ടിവന്ന ഹതഭാഗ്യനായ ഒരു പിതാവ്. ആ സാധുവിന്റെ ഗതികേടിൽ ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ എന്തുചെയ്യും ? ഏതു പാർട്ടിക്കാർ മാറി മാറി ഭരിച്ചാലും സിസ്റ്റം അടിമുടി മാറാതെ നമ്മുടെ നാട് ഗതിപിടിക്കില്ല.
ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും വിട്ടുനൽകാൻ അധികൃതർ തയ്യാറായില്ല. സംഭവം നടന്നത് വെള്ളിയാഴ്ച ഛത്തീസ്‌ഗഡിൽ സർഗുജ ജില്ലയിലുള്ള പ്രൈമറി ഹെൽത്ത് സെന്ററിലാണ്. ഇവിടെനിന്നും 10 കിലോമീറ്റർ ദൂരെയുള്ള 'അംദല' ഗ്രാമനിവാസി ഈശ്വർദാസ് തൻ്റെ 7 വയസ്സുള്ള മകളെ പനി പിടിപെട്ടതിനെ ത്തുടർന്നാണ് ആശുപത്രിൽ അഡ്മിറ്റ് ചെയ്തത്.
നഴ്‌സ് ഇൻജെക്ഷൻ എടുത്തശേഷം കുട്ടിയുടെ മൂക്കിൽ കൂടി രക്തം പുറത്തേക്ക് വരുകയും തൽക്ഷണം അവൾ മരണപ്പെടുകയുമായിരുന്നു. മരണകാരണം ഇൻജെക്ഷൻ മാറിയെടുത്തതാണെന്ന ആരോപണവും ഈശ്വർദാസ് ഉന്നയിക്കുന്നുണ്ട്.
ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. ആശുപത്രി പരിസരത്തുതന്നെ ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയ്യറായില്ല. പലതവണ കേണപേക്ഷിച്ചിട്ടും ആരും ശ്രദ്ധിക്കാതായതോടെ ഈശ്വർദാസ് തൻ്റെ മരണപ്പെട്ട മകളെയും തോളിലേറ്റി ഗ്രാമത്തിലേക്ക് നടന്നു. ഈ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തിയത് വൈറലായതോടെ പതിവുപോലെ മന്ത്രിയും അധികാരികളും ഉറക്കമുണർന്നു സടകുടഞ്ഞെഴുന്നേറ്റു.
ഛത്തീസ്‌ഗഡ് ആരോഗ്യവകുപ്പുമത്രി ടി.എസ് സിംഗ്ദേവ് ആശുപത്രിയിലെ ബിഎംഒയെ ട്രാൻസ്ഫർ ചെയ്യാൻ സർഗുജ സിഎംഒയ്ക്ക് നിർദ്ദേശം നൽകുകയും സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
അതോടെ കഴിഞ്ഞു. ഇനി ഒരു ചുക്കും നടക്കില്ല. അന്വേഷണം അതിൻ്റെ വഴിക്കു പോകും.നാളുകൾ കഴിയവേ വിഷയം ആളുകളും മാദ്ധ്യമങ്ങളും മറക്കും. ഡോക്ടറും നേഴ്‌സുമാരും അവിടെത്തന്നെ തുടരും.
ഇതാണ് കീഴ്വഴക്കം. നമ്മൾ ഉത്തരേന്ത്യയിൽ നടക്കുന്ന ഇതുപോലെ എത്രയോ സംഭവങ്ങൾ കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു.ഇവിടെയും ഓർക്കുക ആ ഡോക്ടറെ സസ്‌പെൻഡ് ചെയ്തിട്ടില്ല, സ്ഥലം മാറ്റിയിരിക്കുന്നു ?
ഈശ്വർദാസിനെപ്പോലുള്ളവർക്ക് ആര് ഭരണത്തിൽ വന്നാലും ഒന്നും സംഭവിക്കാനില്ല, ഒരു മാറ്റവും ജീവിതത്തിൽ ഉണ്ടാകുന്നുമില്ല. മികച്ച സദ്ഭരണമെന്ന പൊള്ളയായ വാഗ്ദാനങ്ങൾ കഴിഞ്ഞ എത്രയോ കാലങ്ങളായി ഇവരുടെ കാതുകൾ കേട്ട് തഴമ്പിച്ചിരിക്കുന്നു.
ലക്ഷക്ക ണക്കിന് ഈശ്വർദാസുമാർ ഇന്നും പതിറ്റാണ്ടുകൾക്ക് പിന്നിലുള്ള പ്രാകൃത ലോകത്തേക്ക് തള്ളപ്പെട്ടി രിക്കുന്നു. ഇത് യാഥാർഥ്യമാണ്. അതറിയണമെങ്കിൽ നമ്മൾ ഒഡീഷ,ഛത്തീസ് ഗഡ്, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലകളിൽ നേരിട്ടുപോകണം.
ജനങ്ങളുടെ ദയനീയ ജീവിതവും അവിടുത്തെ റോഡുകളും സ്‌കൂളുകളും ആശുപത്രികളുമൊക്കെ നമ്മെ അമ്പരപ്പിക്കും. അതെല്ലാം അവിടെ പേരിനുമാത്രം അല്ലെങ്കിൽ അതി ദൈന്യാവസ്ഥയിൽ.
അഴിമതിയാണ് അവിടുത്തെ ഏറ്റവും വലിയ വിഷയം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ട ർമാരും മറ്റുള്ള സ്റ്റാഫുമൊക്കെ വർഷങ്ങളായി ഒരിടത്തുതന്നെയായിരിക്കും ജോലി ചെയ്യുക. മേൽ സ്വാധീനം ചെലുത്തി സ്ഥലം മാറ്റം ഇല്ലാതെ അവർ അവിടെത്തന്നെ തുടരുന്നു.
ഛത്തീസ് ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ്ദേവ് ഈ സംഭവം നടന്ന സർഗുജയിലെ രാജകുടുംബാംഗമാണ്. ആദിവാസി ബാഹുല്യമുള്ള സർഗുജയിൽ രാജകുടുംബാംഗങ്ങളെ ഇന്നും ദൈവതുല്യരായാണ് ജനം കാണുന്നത്.
ജനക്ഷേമ പ്രവർത്തനങ്ങൾ കാര്യമായൊന്നും ചെയ്യില്ലെങ്കിലും രാജാവിന്റെ പിന്മുറക്കാരനാ യതിനാൽ സമ്പന്നനായ അദ്ദേഹം തുടർച്ചയായി അവിടെ തെരഞ്ഞെടുപ്പിൽ ജയിക്കുന്നുമുണ്ട്. ഇപ്പോൾ ഛത്തീസ് ഗഡ് മുഖ്യമന്ത്രിക്കസേരയിൽ നോട്ടമിട്ടിരിക്കുന്ന അദ്ദേഹം അതിനായി പലതവണ ഡൽഹിയിൽ പോകുകയും ചെയ്തു.
ഭരണം മാറുന്നുവെന്നല്ലാതെ മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ ആദിവാസി - പിന്നോക്ക - ദളിത് വിഭാഗങ്ങ ളുടെ സാമൂഹ്യപിന്നോക്കാവസ്ഥ ഇന്നും അതേപടി തുടരുകയാണ്. അവരുടെ ജീവിതനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യമേഖലയിലെ ദയനീയാവസ്ഥയും മാറാതെ നാടിൻറെ വികസനം എന്ന് പറയുന്നത് തന്നെ നാണക്കേടാണ്, ആ വിഭാഗത്തെ അധിക്ഷേപിക്കലാണ്.
രണ്ടും മൂന്നും ചിത്രങ്ങൾ - ഛത്തീസ് ഗഡ് ആരോഗ്യമന്ത്രി TS സിംഗ്ദേവ്