/sathyam/media/post_attachments/1ctUNjBsYN1k52yUFBCW.webp)
കാസർകോഡ് ചെറുവത്തൂരിൽ ഷിഗല്ല ബാക്ടീരിയ അടങ്ങിയ ഷവർമ കഴിച്ച് ദേവനന്ദ എന്ന കുട്ടി മരിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്വേഷണത്തിൽ കടയ്ക്ക് ലൈസൻസില്ലായിരുന്നുവെന്ന് വ്യക്തമായി. ഒരാഴ്ച റെയ്ഡിന്റെ ബഹളമായിരുന്നു. ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ കുറെ കടകൾ അടപ്പിച്ചു. കുറെ ബഹളമുണ്ടാക്കി. അത്ര തന്നെ.
ഇപ്പോഴിതാ ഭക്ഷ്യവിഷബാധയെത്തുടർന്ന് സ്ക്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അന്വേഷണത്തിൽ കണ്ടെത്തിയത് പുഴു അരിച്ച അരി.
ഭക്ഷ്യ വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ ഒരു മന്ത്രിക്കും ഓഫീസിൽ ഇരിക്കാൻ സമയമില്ല. ഓടി നടന്ന് പരിപാടികളിൽ പങ്കെടുത്ത് എല്ലാ ദിവസവും പത്രങ്ങളിൽ പടം വരുത്താനുള്ള കഠിന പ്രയത്നത്തിലാണ് മന്ത്രിമാർ.
പല വകുപ്പുകളിലെയും ഭരണം കുത്തഴിഞ്ഞ രീതിയിലാണ്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും പ്രവർത്തനം ഒരു പരിധി വരെ തരക്കേടില്ലായിരുന്നു. ഇപ്പോൾ ഈ രണ്ട് വകുപ്പും കുത്തഴിഞ്ഞ രീതിയിലാണ്. മന്ത്രിമാർ ആഴ്ചയിൽ 5 ദിവസം ഓഫീസിൽ ഉണ്ടാവണം എന്ന പിണറായിയുടെ നിർദ്ദേശം വെറും പാഴ് വാക്കായി.
പൊതു ഗതാഗതം നൂറ് ശതമാനം താറുമാറായി. ഒരു മന്ത്രിക്കും ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാൻ ക്ഷമയില്ല, സമയമില്ല. പുഴുവരിച്ച അരി കൊണ്ട് ചോറുണ്ടാക്കി സ്ക്കൂൾ കുട്ടികൾക്ക് നൽകുന്നതിനപ്പുറം ഒരു വലിയ പാതകമുണ്ടോ? ഇതിനെക്കുറിച്ചൊന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നേയില്ല. ഇത്രയും കുത്തഴിഞ്ഞ, കെടുകാര്യസ്ഥത കൊണ്ട് നിറഞ്ഞ ഒരു ഭരണം വർത്തമാന കാലത്ത് കേരളം കണ്ടിട്ടില്ല