/sathyam/media/post_attachments/k2SWL9J90pgEhRV7Yg3i.jpg)
2022-23 വർഷത്തെ പുതിയ മദ്യനയത്തിന് പഞ്ചാബിലെ AAP സർക്കാർ ഇന്ന് അംഗീകാരം നൽകി. ജൂലൈ ഒന്നു മുതലാകും ഇത് നിലവിൽ വരുക. മദ്യത്തിന് വിലക്കുറവുള്ള ഹരിയാനയിൽ നിന്നും ചണ്ഡീഗഡിൽ നിന്നും വ്യാപകമായി പഞ്ചാബിലേക്ക് മദ്യം അനധികൃതമായി കടത്തുന്ന വൻ മാഫിയകൾ വളരെക്കാല മായി സജീവമായിരുന്നു.
മദ്യത്തിന് പഞ്ചാബിനെക്കാൾ 20 മുതൽ 30 % വരെ വിലക്കുറവായിരുന്നു ഹരിയാനയിലും കേന്ദ്രഭരണപ്ര ദേശമായ ചണ്ഡീഗഡിലും. ഇതുമൂലം അനധികൃത മദ്യമാഫിയകൾ പഞ്ചാബിൽ തടിച്ചുകൊഴുക്കാൻ തുടങ്ങി. ഫലമോ സംസ്ഥാനഖജനാവിന് 2000 കോടിയുടെ നഷ്ടമാണ് വർഷാവർഷം ഉണ്ടായിക്കൊണ്ടിരുന്നത്.
മദ്യശാലകൾക്ക് നറുക്കെടുപ്പിലൂടെ ലൈസൻസ് നൽകുന്ന ഏർപ്പാട് നിർത്തലാക്കി ടെൻഡർ വഴിയാകും ഇനിമുതൽ അലോട്ട്മെന്റ് നടക്കുക. മറ്റുസംസ്ഥാനങ്ങളെക്കാൾ മദ്യത്തിന് വിലകുറയുന്നതുമൂലം പഞ്ചാബിലേക്കുള്ള അനധികൃത മദ്യമൊഴുക്ക് പൂർണ്ണമായും തടയിടാനാകുമെന്നാണ് സർക്കാർ കരുതുന്നത്. പോയവർഷത്തെ 6158 കോടിയുടെ വരുമാനം 9647 കോടിയായി ഉയരുമെന്നുമാണ് കണക്കുകൂട്ടൽ.
ഉദാഹരണം , ജൂലൈ ഒന്നുമുതൽ പഞ്ചാബിൽ ബിയറിന് ഇപ്പോഴുള്ള വില കുപ്പിക്ക് 180 രൂപയിൽ നിന്നും 120 രൂപയായി കുറയുകയും വിദേശമദ്യം ശരാശരി 750 ml ഫുൾ ബോട്ടിൽ 700 രൂപയിൽ നിന്നും 400 രൂപയായി കുറയുകയുമാണ്.