ഉത്പാദന ചെലവിലുണ്ടായ വൻ വർധനയും മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള പ്ലാന്റ് നവീകരണത്തിന്റെ അധിക നിക്ഷേപവും കണക്കിലെടുത്ത് രാജ്യത്തെ വാഹന നിർമാണ കമ്പനികൾ വീണ്ടും വിലവർധനാ മോഡിലേക്ക് നീങ്ങുന്നു.
ലോഹങ്ങളുടെയും ചിപ്പുകളുടെയും ഇറക്കുമതിച്ചെലവിലുണ്ടായ അധിക ബാധ്യത ഉപയോക്താക്കൾക്ക് കൈമാറാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് പ്രമുഖ കമ്പനികൾ പറയുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വിവിധ മോഡലിലുള്ള കാറുകളുടെ വില ഒരു ശതമാനത്തിനടുത്ത് വർധിപ്പിച്ചു. മറ്റൊരു പ്രമുഖ കാർ കമ്പനിയായ കിയ വിവിധ മോഡലുകളുടെ വില 50,000 രൂപ വരെയാണ് ഉയർത്തിയത്.
അടുത്ത വർഷം ഏപ്രിൽ മുതൽ നിലവിൽ വരുന്ന ഭാരത്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാനായി വിവിധ വാഹന മോഡലുകൾ നവീകരിക്കാൻ കമ്പനികൾക്ക് വൻ നിക്ഷേപം ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭാരത്-VI മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടമാണ് പുതുതായി നടപ്പാക്കുന്നത്. മലിനീകരണ തോത് തത്സമയം വിലയിരുത്തി വിവരങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനങ്ങൾ ഉൾപ്പെടെ വണ്ടികളിൽ ഘടിപ്പിക്കേണ്ടി വരുന്നതിനാൽ കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉത്പാദന ചെലവ് ഗണ്യമായി കൂടുമെന്നാണ് വിലയിരുത്തുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ വിവിധ മോഡലുകളായ നെക്സോൺ, ഹാരിയർ, സഫാരി എന്നിവയുടെ വില ശരാശരി 0.9 ശതമാനമാണ് കൂട്ടിയത്. അസംസ്കൃത വസ്തുക്കളുടെ വിലയിൽ ഗണ്യമായ വർധന കഴിഞ്ഞ മാസങ്ങളിലുണ്ടായെങ്കിലും അതിന്റെ അധിക ഭാരം കമ്പനി പൂർണമായും വഹിക്കുകയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് പറഞ്ഞു. നടപ്പു വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഇതിനു മുൻപ് ടാറ്റ മോട്ടോഴ്സ് വിവിധ മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. സ്കോഡ ഇന്ത്യ, ഫോക്സ്വാഗൻ, കിയ എന്നീ കമ്പനികളുടെ തെരഞ്ഞെടുത്ത മോഡലുകളുടെ വില കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.
അടുത്ത ദിവസങ്ങളിൽ മാരുതി സുസുക്കി, ഹോണ്ട, ഹ്യൂണ്ടായ് തുടങ്ങിയ മുൻനിര വാഹന നിർമാണ കമ്പനികളും വില വർധന പ്രഖ്യാപിക്കുമെന്നാണ് വിപണിയിലുള്ളവർ പറയുന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ ഉയർത്തിയതിനാൽ വായ്പാ ബാധ്യത കൂടുന്നതും ഉപഭോക്താക്കൾക്ക് വൻ തിരിച്ചടി സൃഷ്ടിക്കുന്നത്.