ബംഗളൂരു: ബംഗളൂരുവിൽ അപകടകരമായ രീതിയിൽ ചരിഞ്ഞ ബഹുനില കെട്ടിടം പൂർണമായും തകർന്നു വീണു. കമല നഗർ, ശങ്കർനാഗ് ബസ് സ്റ്റാൻഡിന് സമീപമുള്ള കോളനിയിലെ കെട്ടിടമാണ് തകർന്നു വീണത്. ഇന്നലെ രാത്രി മുതലുണ്ടായ കനത്ത മഴയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ചരിഞ്ഞിരുന്നു. തുടർന്ന് കെട്ടിടം ഇന്ന് പൊളിച്ചു മാറ്റാനിരിക്കെയാണ് സംഭവം.
കെട്ടിടം തകർന്നു വീണ സമയം പരിസരത്ത് നിരവധി പേർ ഉണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപെട്ടത്. അതേസമയം ഇന്നലെ കെട്ടിടത്തിൽ താമസിക്കുന്നവരേയും പരിസര പ്രദേശങ്ങളിലുള്ളവരേയും സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റിയിരുന്നു.
കനത്ത മഴയും കെട്ടിടത്തിന്റെ അടിത്തറയുടെ ബലക്കുറവുമാണ് നാലുനില കെട്ടിടം തകരാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. പൊളിച്ചുമാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ട 26 കെട്ടിടങ്ങളിൽ ഒന്നായിരുന്നു ഇത്.
പൊളിക്കാൻ ഉത്തരവ് വന്നതിന് ശേഷം കെട്ടിടത്തിലെ എട്ട് കുടുംബങ്ങളിലെ രണ്ട് കുടുംബങ്ങൾ ഒഴിഞ്ഞു പോയിരുന്നു. ചരിവ് ഉണ്ടായതിനെ തുടർന്ന് ആറ് കുടുംബങ്ങളേയും ഇന്നലെ സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് ഒഴിപ്പിച്ചു.