മണപ്പുറം ഫിനാന്‍സിന് 370 കോടി രൂപ അറ്റാദായം; കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍

New Update

publive-image

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 369.88 കോടി രൂപയുടെ അറ്റാദായം. മുൻവർഷമിത് 405.44 കോടി രൂപയായിരുന്നു. കമ്പനിയുടെ ആകെ ആസ്തിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്‌ . മുൻ വർഷത്തേക്കാൾ 5.7 ശതമാനം വർദ്ധനവോടെ 28,421.63 കോടി രൂപയാണ് രേഖപ്പെടുത്തിയത് . കഴിഞ്ഞവർഷമിത് 26,902. 73 കോടി രൂപയായിരുന്നു. ഈ വർഷം ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 14.8 ശതമാനം വർദ്ധനവോടെ 24,755.99 കോടി രൂപയാണ് രേഖപ്പെടുത്തിയത്.

Advertisment

ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ അറ്റാദായം 355 കോടി രൂപയാണ്. മുന്‍ വര്‍ഷമിതു 405.56 കോടി രൂപയായിരുന്നു. കമ്പനിയുടെ ആകെ പ്രവര്‍ത്തന വരുമാനം 1565.58 കോടി രൂപയിൽ നിന്നും 1531.92 കോടി രൂപയായി.

രണ്ടു രൂപ മുഖ വിലയുള്ള കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ എന്ന നിരക്കില്‍ നൽകാൻ മുംബൈയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായി .

സ്വർണ്ണവായ്പ, മൈക്രോഫിനാൻസ്, ഭവന-വാഹന വായ്പ എന്നീ മൊത്തം ബിസിനസ്സിൽ കമ്പനി രേഖപ്പെടുത്തിയ ശക്തമായ വളർച്ചയാണ് ഈ പാദത്തിലെ മികച്ച നേട്ടം. ഗ്രാമീണ, അസംഘടിത മേഖലകളിലെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചു വരവാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. മുന്നോട്ട് പോകുമ്പോൾ വളർച്ച നിലനിർത്തുന്നതിനൊപ്പം മെച്ചപ്പെട്ട ലാഭവുമാണ് പ്രതീക്ഷിക്കുന്നത്"- മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസ്സ് 18,719.53 കോടി രൂപയായിരുന്നു. ഒന്നാം പാദത്തിലെ 16,539.51 കോടി രൂപയിൽ നിന്നു 13.2 ശതമാനം വർധനവോടെ മികച്ച നേട്ടമാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സജീവ സ്വർണ വായ്പ ഉപഭോക്താക്കളുടെ എണ്ണം ആദ്യ പാദത്തിലെ 24.1 ലക്ഷത്തിൽ നിന്ന് 25.1 ലക്ഷമായി ഉയർന്നു.

കമ്പനിയുടെ മൈക്രോഫിനാന്‍സ് സബ്സിഡിയറി ആയ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ മൊത്തം ആസ്തി 44.1 ശതമാനം കുത്തനെയുയർന്നു 4971.03 കോടി രൂപയില്‍ നിന്ന് 7162.49 കോടി രൂപയായി. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,334 ശാഖകളും 25 .7 ലക്ഷം ഉപഭോക്താക്കളുമുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമാണ്.

ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി 732.19 കോടി ( Q2 FY 21 620.62 കോടി ) രൂപയും വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 1267.08 കോടി (Q2 FY 21 1062.28 കോടി ) രൂപയുമാണ്. കമ്പനിയുടെ മൊത്തം ആസ്തിയില്‍ 34 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്.

രണ്ടാം പാദത്തിൽ സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്കില്‍ 67 ബേസിസ് പോയിന്റുകള്‍ കുറഞ്ഞു 7.94 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.59 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.30 ശതമാനവുമാണ്. 2021 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 7967.90 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 94.14 രൂപയും മൂലധന പര്യാപ്തതാ അനുപാതം 31.84 ശതമാനവുമാണ്. 2021 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 52.11 ലക്ഷം ഉപഭോക്താക്കള്ള കമ്പനിയിൽ, എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം നിശ്ചിതമായി 25024.14 കോടി രൂപയിൽ നിലനിർത്താൻ കഴിഞ്ഞു.

ലാഭ സാധ്യതയിലും ആസ്തി ഗുണമേന്മയിലും മണപ്പുറം ഫിനാൻസ് കാഴ്‌ച വെച്ച മികച്ച പ്രകടനകൾക്കു അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആൻഡ് പി (S&P) കഴിഞ്ഞ മാസം ക്രെഡിറ്റ് റേറ്റിംഗ് B+' (B plus)ല്‍ നിന്നും സ്റ്റേബിള്‍ ഔട്ട്‌ലുക്കോടെ 'BB-' (BB Minus) ആയി ഉയര്‍ത്തിയിരുന്നു.

Advertisment