കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സിഎസ് ആർ ഫണ്ട് വിനിയോഗിച്ച് ആലുവ ജില്ലാ ആശുപത്രിയുടെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിന്റെ സാക്ഷ്യപ ത്രം എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് ബാങ്കിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കെ കെ അജിത് കുമാറിനു കൈമാറി. 3.55 കോടി രൂപ ചിലവിട്ട ഈ പദ്ധതി,കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി ബാങ്കിന്‍റെ സി.എസ്.ആര്‍ വിഭാഗമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്ത വിവിധ പരിപാടികളിൽ ഒന്നാണ്.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ എയര്‍കണ്ടീഷണര്‍, ജനറേറ്റര്‍, മെഡിക്കല്‍ ഗ്യാസ്, ബയോമെഡിക്കല്‍ തുടങ്ങിയ അവശ്യ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും നിര്‍ണായക സേവനങ്ങൾക്കും മറ്റുമായാണ് ഫണ്ട് ചെലവാക്കിയത്. അതോടൊപ്പം ഫാര്‍മസിയും ലബോറട്ടറിയും നെറ്റ് കണക്റ്റിവിറ്റിയും മറ്റും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.
കോവിഡ് സമയത്ത് മാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരിതത്തിലും ഫെഡറൽ ബാങ്ക് സഹായ ഹസ്തവുമായി ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ജില്ല കളക്ടർ ജാഫർ മാലിക് പറഞ്ഞു.
ചടങ്ങിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്ന കുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, നഗരസഭാ ചെയർമാൻ എം ഒ ജോൺ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്‍റ് തോമസ് കെ.സി, ബാങ്കിന്റെ വൈസ് പ്രസിഡന്‍റും സിഎസ്ആര്‍ വകുപ്പ് മേധാവിയുമായ തമ്പി ജോര്‍ജ് സൈമണ്‍ കെ തുടങ്ങിയവർ പങ്കെടുത്തു.