സേലം: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയായ നീറ്റ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തമിഴ്നാട്ടിലെ സേലത്ത് പത്തൊന്‍പതു വയസുകാരനായ ധനുഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തു. മൂന്നാം തവണ നീറ്റിന് തയ്യാറെടുക്കുന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
ഇത്തവണയും യോഗ്യത ലഭിക്കില്ല എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സേലത്ത് കൊളിയൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചില്ലെങ്കിലും, നീറ്റ് ഓര്‍ത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധനുഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.
സാഹചര്യ തെളിവുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് സേലം പൊലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയാണ് ധനുഷിന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് ആത്മഹത്യ നടന്നത് എന്നാണ് വിവരം.
മാതാപിതാക്കള്‍ നിരന്തരമായി നീറ്റ് യോഗ്യത നേടാന്‍ ഇയാളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് ഐപിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)