ചെന്നൈ: കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചെന്നൈ പല്ലാവരത്തിലാണ് സംഭവം. മൂന്ന് വയസുകാരനായ കിഷോറാണ് മരിച്ചത്. പമ്മലിലെ ഫാത്തിമ നഗറിലാണ് കിഷോർ താമസിച്ചിരുന്നത്.
കൊതുകിനെ കൊല്ലുന്ന രാസലായനി കുപ്പികളുമായി കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മാതാപിതാക്കൾ അടുത്തില്ലാത്ത സമയത്ത് കുട്ടി അത് കുടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പൊള്ളൽ അനുഭവപ്പെടുകയും വേദനയോടെ നിലവിളിക്കുകയും ചെയ്‌തപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.
ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് മാതാപിതാക്കൾ കൊണ്ടുപോയിരുന്നു. എന്നാൽ അവിടെ നിന്ന് ഉടൻ തന്നെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
അവിടെ എത്തിയപ്പോൾ ആശുപത്രി അധികൃതർ എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ചികിത്സയിലിരിക്കെ രത്രിയോടെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവായ തമിഴരശൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ്.
കുട്ടിയ്‌ക്ക് തെറ്റായ ചികിത്സയാണ് നൽകിയതെന്ന് ആരോപിച്ച് തമിഴരശൻ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്കെതിരെ പരാതി നൽകിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ ശങ്കർ നഗർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ക്രോംപേട്ടിലെ താമസക്കാരനായ 45 കാരനായ ഡോക്ടർ ശ്രീനിവാസാണ് പ്രതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സബ് ഇൻസ്‌പെക്ടർ ആർ രാമചന്ദ്രൻ പറഞ്ഞു. ഇയാൾ ഒളിവിലാണെന്നും ക്ലിനിക്ക് അടച്ചുപൂട്ടിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഡോക്ടറെ പിടിച്ചുകഴിഞ്ഞാൽ കൂടുതൽ അന്വേഷണം നടത്തും. എന്നാൽ ഇയാളുടെ ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഡോക്ടറെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് കത്തെഴുത്തുമെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്ക് ശേഷം കൂടുതൽ അന്വേഷണം ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.