ചെന്നൈ: ആന്ധ്രപ്രദേശിൽ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. സബ് ഇൻസ്‌പെക്ടർ ജെസിസ് ഉദയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പിടികൂടാൻ പോലീസ് പദ്ധതിയിടുകയായിരുന്നു. പ്രതികൾക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്നു പോലീസ് കെണിയൊരുക്കിയത്. ഇതിന്റെ ഭാഗമായി പ്രതികളോട് ആവശ്യക്കാരനാണെന്ന വ്യാജേന 10 കിലോഗ്രാം കഞ്ചാവ് നൽകാൻ പോലീസ് ആവശ്യപ്പെട്ടു.
തുടർന്ന് പോലീസിന്റെ പദ്ധതി പ്രകാരം ഇവരെ പിടികൂടുകയായിരുന്നു. കഞ്ചാവ് വിൽക്കുന്ന പി ആന്റണിയും എൻ മായനുമാണ് പോലീസിന്റെ കെണിയിൽ വീണത്. ആന്റണി കേരളത്തിലെ എറണാകുളം മുളവുകാട് നിവാസിയാണ്, എൻ മായൻ മധുരയിലെ ഉസിലാംപട്ടിയിലാണ് താമസിക്കുന്നത്.
കഞ്ചാവ് സൂക്ഷിക്കാൻ ആന്റണി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒറ്റക്കൽമണ്ഡപത്തിൽ വാടകയ്‌ക്ക് താമസിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ‘പ്രതികൾ കഞ്ചാവ് ശേഖരിക്കാൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സന്ദർശിക്കാറുണ്ടായിരുന്നു. പിന്നീട് ഇവ ഒറ്റക്കൽമണ്ഡപത്തിലേക്ക് എത്തിക്കും.
ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരുടെ വാടക വീട്ടിൽ റെയ്ഡ് നടത്തിയത്. അവിടെ നിന്നും 14 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു’ പോലീസ് അറിയിച്ചു. ഇവരുടെ ചോദ്യം ചെയ്യലിൽ രണ്ട് പ്രതികളും ബി മുരുകാനന്ദ് എന്ന പേര് വെളിപ്പെടുത്തി. ഇയാളെ പിന്തുടർന്ന പോലീസ് പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ നിന്നും മുരുകാനന്ദിനെ പിടികൂടി.