തമിഴ്നാട്ടിലെ കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാനൊരുങ്ങി ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ. ശരവണന്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: നാല്‍പ്പത്തിരണ്ടുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ. ശരവണന്‍ തമിഴ്നാട്ടിലെ കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാനുള്ള തയ്യാറെടുപ്പിലാണ്. ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ശരവണനെ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. 48 അംഗ കൗണ്‍സിലില്‍ രണ്ട് അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

Advertisment

പുതുതായി സ്ഥാപിതമായ നഗരസഭയുടെ പ്രഥമ മേയര്‍ കൂടിയാകും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള കെ. ശരവണന്‍. അദ്ദേഹം ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നഗരസഭയിലെ 17ാം വാര്‍ഡില്‍ നിന്നാണ് ശരവണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന്റെ താമസം. ഏഴ് വര്‍ഷമായി ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഡി.എം.കെ അംഗങ്ങളുടെ സഹകരണത്തോടെ നഗരസഭയെ മികവുറ്റ രീതിയില്‍ നയിക്കാന്‍ തനിക്ക് കഴിയുമെന്ന് ശരവണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം ഡി.എം.കെ ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ദളിത് യുവതിയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇരുപത്തിയെട്ടുകാരിയായ പ്രിയയാണ് ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥി. ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രിയദര്‍ശിനിയാണ് (21) ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി.

കോര്‍പ്പറേഷനില്‍ ഡി.എം.കെയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായി അവര്‍ മാറും. താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിന് മുമ്പ് കോര്‍പ്പറേഷന്‍ മേയര്‍ പദവി വഹിച്ച വനിതകള്‍.

Advertisment