ചെന്നൈ: അഞ്ച് ദിവസം പ്രായമായ നവജാത ശിശുവിനെ അയ്യായിരം രൂപയ്‌ക്ക് വിറ്റ സംഭവത്തിൽ രണ്ട് സ്ത്രീകൾ പിടിയിൽ. അമ്മയുൾപ്പെടെയാണ് അറസ്റ്റിലായത്. ചെന്നൈയിലെ സേലയൂരിലുള്ള മാപ്പേഡ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ വിറ്റ അമ്മയും വാങ്ങിയ സ്ത്രീയുമാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്റെ അമ്മ.
ഭർത്താവ് ദിവസവേതന തൊഴിലാളിയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെയാണ് അമ്മ തന്റെ സഹപ്രവർത്തകയ്‌ക്ക് അയ്യായിരം രൂപയ്‌ക്ക് വിറ്റത്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് കുഞ്ഞിനെ പണത്തിന് കൊടുക്കേണ്ടി വന്നതെന്ന് ദമ്പതികൾ പ്രതികരിച്ചു. നേരത്തെയുണ്ടായ രണ്ട് കുട്ടികളെ വളർത്തിയെടുക്കാൻ തന്നെ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
മൂന്നാമത്തെ കുഞ്ഞ് കൂടുതൽ ബാധ്യതയാകുമെന്ന് വിലയിരുത്തിയതിനാലാണ് സഹപ്രവർത്തകയ്‌ക്ക് വിറ്റതെന്ന് അറസ്റ്റിലായ അമ്മ മൊഴി നൽകി. സഹപ്രവർത്തക തന്റെ സഹോദരനാണ് കുഞ്ഞിനെ കൈമാറിയത്. പത്ത് വർഷമായി കുഞ്ഞില്ലാതെ കഴിയുന്ന ദമ്പതികളാണ് സഹോദരനും ഭാര്യയുമെന്ന് അവർ പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ കാണാതായ വിവരം ബന്ധുക്കൾ മനസിലാക്കിയതോടെയാണ് വിൽപന നടന്ന കാര്യം പുറത്തുവരുന്നത് തുടർന്ന ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.