Advertisment

കൊറോണയ്ക്ക് മരുന്ന് (ഉണ്ടാപ്പിക്കഥകൾ - 6)

New Update

publive-image

Advertisment

"പെണ്ണമ്മേ... ഇന്നും പത്രം വന്നില്ലേ..?" ചാക്കോച്ചൻ അടുക്കളേൽ നിൽക്കുന്ന പെണ്ണമ്മയ്ക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചു.

" ഓ..ഈ അടമഴേത്ത് പത്രോംകൊണ്ട് എങ്ങനെ വരാനാ.! അച്ചായന്റെ കൂട്ടുകാരനല്ലേ പുളിയ്ക്കലെ സണ്ണി. വിളിച്ചു നോക്കിയ്ക്കേ..!എന്നാ മഴയായാലും വെയിലായാലും പത്രം കൃത്യമായി തരുന്നതാരുന്നു..എന്നാ പറ്റിയോ..?" പെണ്ണമ്മ ചാക്കോച്ചന് കട്ടൻകാപ്പി കൊടുത്തോണ്ട് പറഞ്ഞു.

മഴ പെയ്യുന്നത് നോക്കി ചാക്കോച്ചൻ ചൂടു കട്ടൻകാപ്പി ആസ്വദിച്ചു കുടിച്ചു. മഴ മുറുകിയാൽ റബ്ബർ തോട്ടം മഞ്ഞണിയും. മഴയിൽ കുളിച്ച് കുളിരുകോരി നിൽക്കുന്ന റബ്ബർ മരങ്ങൾ വരിവരിയായി നിൽക്കുന്നത് കണ്ടാൽ, ഡൽഹിയിൽ സൈനികർ റിപ്പബ്ലിക് ദിനത്തിൽ പുകമഞ്ഞിനകത്ത് പരേഡ് ചെയ്യാൻ നിൽക്കുന്നത് പോലെ തോന്നും.

ഉണ്ടാപ്പി പശുവിനെ കറന്ന് പാലുമായി അടുക്കളേലെത്തി. വീട്ടിലെ ആവശ്യത്തിനുള്ള പാൽ അളന്ന് റോസമ്മയെ ഏൽപിച്ചിട്ട് ബാക്കി പാൽ സൊസൈറ്റിയിൽ കൊടുക്കാനായി അളന്നൊഴിച്ചു.

" എന്നാ മഴയാ എന്റെ റോസമ്മചേച്ചീ.." ഉണ്ടാപ്പി റോസമ്മയോട് പറഞ്ഞു.

" ഈ മഴേത്ത് പാലും കൊണ്ട് നീ സൈക്കിളേൽ എങ്ങനെ പോകും." റോസമ്മ ഉണ്ടാപ്പിയോട് ചോദിയ്ക്കുന്നത് കേട്ടോണ്ട് അടുക്കളേലേയ്ക്ക് വന്ന പെണ്ണമ്മ പറഞ്ഞു.

"അച്ചായൻ ഇവനോട് എത്രനാളായി പറയുന്നതാ ഡ്രൈവിംഗ് പഠിയ്ക്കാൻ.വേണ്ട, സ്കൂട്ടറെങ്കിലും ഓടിയ്ക്കാൻ പഠിച്ചിരുന്നെങ്കിൽ കാര്യങ്ങളെത്ര എളുപ്പമാകുമായിരുന്നു.! ചന്തേലുള്ള ജോയിയുടെ ഗ്രേസ് ഡ്രൈവിംഗ് സ്കൂളിലോ, ജയചന്ദ്രന്റെ ലക്ഷ്മീ ഡ്രൈവിംഗ് സ്കൂളിലോ അച്ചായൻ ഇവനെ ചേർക്കാമെന്ന് പറഞ്ഞതാ റോസമ്മേ.! ഇവൻ പിന്നെയാകട്ടെ പിന്നെയാകട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുവാ.!"

"അതെന്നാടാ നീ ഡ്രൈവിംഗ് പഠിയ്ക്കാത്തേ.? റോസമ്മ ചോദിച്ചു.

"എനിയ്ക്ക് പേടിയാ റോസമ്മചേച്ചീ.!"

" ജയിംസ്കുട്ടിയും ജോക്കുട്ടനും ബെറ്റിമോളും മൊട്ടേന്ന് വിരിയുന്നതിനുമുൻപേ ഡ്രൈവിംഗ് പഠിച്ചതാ. അച്ചായന്റെ ഇന്റർനാഷണലിൽ തന്നെ പഠിച്ചു പിള്ളേര്. അതും ഈ മുറ്റത്തിട്ട്. പക്ഷേ വണ്ടീംകൊണ്ട് റോഡിലിറങ്ങാൻ അച്ചായൻ സമ്മതിയ്ക്കേലാരുന്നു.

ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് നിയമവിരുദ്ധമാണെന്ന് അച്ചായൻ പിള്ളേരോട് കൂടെക്കൂടെ പറഞ്ഞു കൊടുക്കുമായിരുന്നു. പതിനെട്ട് വയസ്സ് തികയാൻ നോക്കി ഇരിയ്ക്കുകയായിരുന്നു ഓരോരുത്തരും ലൈസൻസ് എടുക്കാൻ." പെണ്ണമ്മ റോസമ്മയോടും ഉണ്ടാപ്പിയോടുമായി പറഞ്ഞു.

"ഇവനെ അങ്ങനെ വിട്ടാൽ പറ്റില്ല പെണ്ണമ്മേ...ലോക്ഡൗൺ കഴിയട്ടെ, ജോയിയോടോ ജയചന്ദ്രനോടോ പറയാം ഇവനെ പഠിപ്പിയ്ക്കാൻ." ചാക്കോച്ചൻ അടുക്കളേലോട്ട് വന്നു.

"വേണം അച്ചായാ.. ഇവനെ പഠിപ്പിയ്ക്കണം." പെണ്ണമ്മ പറഞ്ഞു.

ഉണ്ടാപ്പി പെണ്ണമ്മയെയും ചാക്കോച്ചനെയും റോസമ്മയെയും മാറി മാറി നോക്കി.

"നീ പോയി പഠിയ്ക്കടാ.എന്നിട്ട് അച്ചായന്റെ ഇന്റർനാഷനലിൽ ചെത്തിനടക്ക്." റോസമ്മ.

"പിന്നല്ലാതെ."പെണ്ണമ്മ.

"ഞാൻ പാലുകൊടോത്തേച്ച് വരാവേ." ഉണ്ടാപ്പി.

"എടാ.. ഭയങ്കര മഴയാ..നീ നനഞ്ഞു കുളിയ്ക്കും.കൊറച്ച് കഴിഞ്ഞിട്ട് പോകാം." പെണ്ണമ്മ ഉണ്ടാപ്പിയോട് പറഞ്ഞു.

"അങ്ങനെയെങ്കിലും അവനൊന്നു കുളിയ്ക്കട്ടെ ചേടത്തീ.!" പെണ്ണമ്മ പറയുന്നത് കേട്ടോണ്ട് വന്ന വർക്കി ഉണ്ടാപ്പിയെ കളിയാക്കാനായി പറഞ്ഞു. വർക്കി ഉണ്ടാപ്പിയെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും വിടത്തില്ല.

"പോ വർക്കിച്ചാ.!" ഉണ്ടാപ്പി ദേഷ്യം അഭിനയിച്ചു പറഞ്ഞിട്ട് പാല് കൊടുക്കാൻ പോയി.

" വർക്കീ..എന്നാടാ രാവിലെ..? വെട്ടുന്നുണ്ടോ ഇന്ന്..? ചാക്കോച്ചൻ.

" എങ്ങനെ വെട്ടാനാ..ചാക്കോച്ചേട്ടാ..?

കാര്യം പാവാട ഇട്ടന്ന് പറഞ്ഞാലും വെള്ളം വീഴത്തില്ലേ..!"വർക്കി.

"നമ്മടെ ആ കയ്യാല പിന്നെയും മഴേത്ത് ഇടിഞ്ഞു. ഞാൻ രാവിലെ മഴേം കണ്ടോണ്ട് എറയത്തിരിയ്ക്കുകയായിരുന്നു..പത്രോംകൊണ്ട് പുളിയ്ക്കലെ സണ്ണി കമ്പിയിലെ ശ്രീകുമാർ സാറിന്റെ വീട്ടിലേയ്ക്ക് പോകുന്നവഴി എന്നോട് പറഞ്ഞതാ...കയ്യാല ഇടിഞ്ഞെന്ന്..

ഇവിടെ വന്ന് പറഞ്ഞിട്ട് പോയി നോക്കാമെന്ന് കരുതി."വർക്കി.

"നീ ഇങ്ങോട്ട് കയറി ഇരിയ്ക്ക്..മഴ കുറഞ്ഞിട്ട് പോകാം." അടുക്കളയോട് ചേർന്ന് ഉള്ള തളത്തിലെ ബഞ്ച് ചൂണ്ടിക്കാട്ടി ചാക്കോച്ചൻ പറഞ്ഞു.

" കഴിഞ്ഞ വർഷം ആ കയ്യാല ഇടിഞ്ഞിട്ട് രണ്ടേകാൽ ലക്ഷം രൂപ മുടക്കി കെട്ടിച്ചതാ.! എന്നാപറയാനാ." ചാക്കോച്ചൻ പറഞ്ഞു

" ഞാനന്ന് പറഞ്ഞതല്ലേ ആ തേക്ക് അങ്ങ് വെട്ടിയ്ക്കാൻ. ഇതുപോലെ മഴപെയ്യുമ്പോൾ ഇല നനഞ്ഞ് കനം വച്ചാൽ കാറ്റടിച്ച് ചോടിളകി വേരുകൾക്ക് ബലക്ഷയം ഉണ്ടാകും . അത് കയ്യാല ഇളക്കി കളയും." വർക്കി.

" എന്നതായാലും പറ്റാനുള്ളത് പറ്റി. ആ തേക്കിന് ആരെങ്കിലും ഉണ്ടോന്ന് നീ നോക്കിക്കോ.. കൊടുത്തേക്കാം. ചാക്കോച്ചൻ.

"വർക്കിച്ചാ ഇന്നാ ചൂടോടെ കട്ടൻ കുടി.. തണുപ്പ് മാറട്ടെ.! റോസമ്മ വർക്കിയ്ക്ക് കാപ്പി കൊടുത്തു.

"വർക്കീ നീ ഇരി.. ഞാൻ കുളിച്ചേച്ച് വരാം."ചാക്കോച്ചൻ.

"ചാക്കോച്ചോ..!" പുറത്തുനിന്ന് ആരോ വിളിയ്ക്കുന്നപോലെ.

ചാക്കോച്ചൻ മുൻവശത്തേയ്ക്ക് പോയി.

"ആ..സണ്ണീ..! നിന്റെ കാര്യം രാവിലെ പറഞ്ഞതേയുള്ളൂ.. ഇന്നലത്തെ പത്രം കിട്ടിയില്ല..ഇന്നും കണ്ടില്ല. എന്നാ പറ്റീന്ന് അറിയാനായി നിന്നെ വിളിയ്ക്കാനിരുന്നപ്പഴാ..വർക്കി നിന്നെ കണ്ടകാര്യം പറഞ്ഞെ..എന്നാ പറ്റി. ചാക്കോച്ചൻ.

" മിനിങ്ങാന്ന് കൊറോണ വാക്സിൻ എടുത്താരുന്നേ.. രാവിലെ ചെറിയ പനി. അതാ വരാഞ്ഞെ." സണ്ണി.

"അതേതായാലും നന്നായി. പനി തോന്നിയാൽ റെസ്റ്റ് എടുക്കണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നുണ്ടല്ലോ. നീ കയറി ഇരിയ്ക്ക്..കട്ടനടിയ്ക്കാം." ചാക്കോച്ചൻ.

"വേണ്ടടാ.. മുഴുവൻ നനഞ്ഞിരിയ്ക്കുവാ." സണ്ണി പറഞ്ഞിട്ട് പോകാൻ തിരിഞ്ഞു.പെട്ടന്ന് തിരിഞ്ഞു നിന്ന്, " എടാ.. റോഡരികിലെ കയ്യാല ഇടിഞ്ഞിട്ടുണ്ടേ."

"വർക്കി വന്നു പറഞ്ഞു." ചാക്കോച്ചൻ. സണ്ണി പോയ ഉടനെ ചാക്കോച്ചൻ കുളിയ്ക്കാൻ പോയി.

"റോസമ്മേ..ഇന്നെന്നാ കള്ളപ്പമാണോ കാപ്പിയ്ക്ക്.?"വർക്കി ചോദിച്ചു.

" ആഹാ..വർക്കിച്ചേട്ടൻ കൃത്യം മണം പിടിച്ചല്ലോ.!" റോസമ്മ.

"പിന്നല്ലാതെ..കള്ളപ്പത്തിന്റെ മണം ആർക്കാ അറിയാൻ മേലാത്തേ.! മുട്ടക്കറിയാണോ കടലക്കറിയാണോ.?"

വർക്കി.

"മുട്ടക്കറി." റോസമ്മ.

"വർക്കിച്ചൻ പോയില്ലാരുന്നോ.?" പാല് കൊടുത്തിട്ട് ഉണ്ടാപ്പി വന്നു.

"ഇല്ലടാ.. ഞാൻ പോണോന്ന് നിനക്കെന്നാ നിർബ്ബന്ധം.? വർക്കി ചിരിയോടെ ചോദിച്ചു.

"അയ്യോ..ഒന്നുമില്ലേ..ചുമ്മാചോദിച്ചതാണേ." ഉണ്ടാപ്പി അതും പറഞ്ഞോണ്ട് വർക്കിയുടെ അരികിൽ ബഞ്ചേലിരുന്നു.

" അങ്ങോട്ട് മാറിയിരുന്നോ..നീ അവിടേം ഇവിടേം പോയിട്ട് വരുന്നതാ. സാമൂഹിക അകലം പാലിയ്ക്കണ്ടേ. കൈ കഴുകിയാരുന്നോ.?" വർക്കി.

"ഇതുകണ്ടോ..! " പാൻസിന്റെ പോക്കറ്റിൽ നിന്നും ഉണ്ടാപ്പി സാനിറ്റൈസർ എടുത്ത് കാണിച്ചു.

"അത് നേരാ വർക്കിച്ചാ..അവന് ഭയങ്കര ശ്രദ്ധയാ ഇക്കാര്യത്തിൽ. മാസ്കും സാനിറ്റൈസറും ഇല്ലാതെ അവൻ പുറത്ത് പോകത്തില്ല. പിന്നെ കൈ കഴുക്കും." റോസമ്മ.

"അല്ലേലും എനിക്ക് കൊറോണ വരത്തില്ല." ഉണ്ടാപ്പി.

"അതെന്നാടാ.. കൊറോണ നിന്റെ കുഞ്ഞമ്മേടെ മോളാണോ.?" വർക്കിച്ചൻ.

"അത് വരാതിരിയ്ക്കാൻ മരുന്ന് എനിയ്ക്കറിയാം." ഉണ്ടാപ്പി.

"അത് കൊള്ളാലോ.." വർക്കിച്ചൻ ചിരിച്ചോണ്ട് റോസമ്മയോട്, " റോസമ്മ

കേട്ടല്ലോ..എന്നാ മരുന്നാടാ..ഞങ്ങളോടും പറയടാ.!"

"അത് പറയത്തില്ല.!" ഉണ്ടാപ്പി.

"കാപ്പിയായോ റോസമ്മേ.!" പെണ്ണമ്മ അങ്ങോട്ട് വന്നു.

" കള്ളപ്പോം കറീം ആയി.ഇനി കാപ്പി വച്ചാമതി." റോസമ്മ.

" ആ..എന്നാ കാപ്പി വച്ചോ.. അച്ചായൻ കുളികഴിഞ്ഞ് വന്നു." പെണ്ണമ്മ.

മഴ തോർന്നു.മുറ്റത്ത് വിരിച്ച വലിയ ചരലുകൾ വെള്ളത്തിനടിയിൽ പളുങ്കുകൾ പോലെ തോന്നിച്ചു. തോട്ടത്തിലെ വളക്കുഴികൾ നിറഞ്ഞ് കവിഞ്ഞ് വെള്ളം പരന്നൊഴുകി.

"വർക്കീ, കാപ്പികുടിച്ചേച്ച് നമുക്ക് കയ്യാല ഇടിഞ്ഞത് പോയി നോക്കാം.അടുത്തമഴ ഉടനെ ഉണ്ടന്ന് തോന്നുന്നു." ചാക്കോച്ചൻ.

"ശരി ചാക്കോച്ചേട്ടാ."വർക്കി.

കാപ്പി കുടി കഴിഞ്ഞ് ചാക്കോച്ചനും വർക്കിയും കയ്യാല ഇടിഞ്ഞത് കാണാൻ പോയി. റോസമ്മ പ്രാതലിനുള്ള പണി ആരംഭിച്ചു. പെണ്ണമ്മ ഡൈനിംഗ് ടേബിൾ തുടച്ച് വൃത്തിയാക്കി അടുക്കളയിൽ വന്നു.

"ഉണ്ടാപ്പിയെന്തിയേ..റോസമ്മേ.?"

"കാപ്പികുടിച്ചേച്ച് കക്കൂസിലേയ്ക്ക് ഓടുന്ന കണ്ടു. രാവിലെ മുതൽ ഇടയ്ക്കിടെ അങ്ങോട്ടോടുന്നുണ്ടായിരുന്നു. പാല് കൊടുത്തിട്ട് വന്നപ്പോഴും പോയി. എന്നാ പറ്റിയോ.?"

"ഉച്ചയ്ക്കത്തേയ്ക്ക് എന്നതാ റോസമ്മേ കറിവെക്കുന്നേ.?"

"ബീഫും ഓലക്കൊടിയൻ മീനും ഫ്രിഡ്ജിൽ ഇരിപ്പൊണ്ട്. ഇന്നലത്തെ ചിക്കൻ കറീടെ ബാക്കി ഉച്ചയ്ക്കു കൂട്ടാനും കാണും, അത് ചൂടാക്കാം.. പിന്നെ തൂക്കുമീൻ വറക്കാം.?

താള് തോരനും പുളിശ്ശേരിയും കൂർക്ക മെഴുക്കുപുരട്ടിയും. പാവയ്ക്കാ ഉണങ്ങിയത് വറക്കാം.. അച്ചാറും..പോരേ.!"

" മതി. ഓലക്കൊടിയൻ നാളെ കറിവയ്ക്കാം, ബീഫ് ഉലത്തിയാമതിയേ. ഇന്നലെ പറിച്ചേക്കൂട്ട് കപ്പ കിടപ്പില്ലേ..അതൂടെ കൊത്തിനുറുക്കി പുഴുങ്ങിയ്ക്കോ."

ഉണ്ടാപ്പി പുറത്ത് നിന്ന് ഓടി വന്നു.

"എന്നാ പറ്റീടാ നിനക്ക്.? പെണ്ണമ്മ ചോദിച്ചു.

"എന്നാ പറ്റീന്നറിയത്തില്ല..കുറെ പ്രാവശ്യം വയറ്റീന്ന് പോയി. വയറ്റീന്നൊഴിച്ചിലാന്നു തോന്നുന്നു."

" അതിന് നീ വേറെവല്ലോം കഴിച്ചോ ഒഴിച്ചിലു പിടിയ്ക്കാൻ.?

" ഇല്ല കൊച്ചമ്മേ..വേറെ ഒന്നും കഴിച്ചില്ല." പറഞ്ഞ് തീരും മുമ്പേ ഉണ്ടാപ്പി കക്കൂസിലേയ്ക്ക് ഓടി.

" ഇതെന്നാടീ റോസമ്മേ..ആ ചെറുക്കന്..?"

" മരുന്ന് വല്ലതും ഇരിപ്പുണ്ടോ ചേച്ചീ.?"

" കാണാൻ വഴിയില്ല."

ഉണ്ടാപ്പി പുറത്ത് പോയിട്ട് വന്ന് അടുക്കളയിലേയ്ക്ക് കയറുന്നതിനു മുമ്പേ മുറ്റത്തേയ്ക്ക് ചാടിയിറങ്ങി ഛർദ്ദിച്ചു. പെണ്ണമ്മ ഓടിച്ചെന്ന് അവന്റെ പുറം തിരുമ്മി.

"റോസമ്മേ..! ഇച്ചിരി വെള്ളമിങ്ങെടുത്തേ.. ഇവന് കുലുക്കുഴിയാൻ.."

റോസമ്മ വെള്ളോംകൊണ്ട് മുറ്റത്തേയ്ക്കിറങ്ങുമ്പോഴേയ്ക്കും ഉണ്ടാപ്പി ബോധം കെട്ടു വീണു. പെണ്ണമ്മ ചാടി പിടിച്ചതുകൊണ്ട് മുഞ്ഞികുത്തിയില്ല.

" ഈശോയേ.." പെണ്ണമ്മയും റോസമ്മയും നിലവിളിച്ചു.

"റോസമ്മേ..പിടിച്ചേടീ..ആ ബെഞ്ചിലേക്ക് കിടത്താം."

രണ്ടു പേരും കൂടി ഉണ്ടാപ്പിയെ താങ്ങിപ്പിടിച്ച് തളത്തിലെ ബഞ്ചിൽ കിടത്തി. റോസമ്മ ഓടിപ്പോയി വെള്ളം കൊണ്ടുവന്ന് അവന്റെ മുഖത്ത് തളിച്ചു.

"ഉണ്ടാപ്പീ..ഉണ്ടാപ്പീ..മോനേ..ഉണ്ടാപ്പീ.."പെണ്ണമ്മ വിളിച്ചു. ഉണ്ടാപ്പി ഞരങ്ങി മൂളി കണ്ണുതുറക്കാൻ ശ്രമിച്ചു.

"റോസമ്മേ..നീ ഇവന്റെ അടുത്ത് നിന്നോണേ..ഞാനച്ചായനെ വിളിയ്ക്കട്ടെ."

ചാക്കോച്ചനും പെണ്ണമ്മയ്ക്കും വീട്ടിൽ ജോലിക്ക് വരുന്നവര് കൂടെപ്പിറപ്പാണ്.പിള്ളേർക്കും അങ്ങനെ തന്നെ. അവർക്ക് ഒരാപത്ത് വരുന്നത് അവർക്ക് സഹിയ്ക്കാൻ പറ്റത്തില്ല.

ചാക്കോച്ചന് ഫോൺ ചെയ്ത് വിവരം പറഞ്ഞിട്ട് പെണ്ണമ്മ ഉണ്ടാപ്പീടെ അരികിലെത്തി..

" ഇവൻ കണ്ണുതുറന്നാരുന്നോ റോസമ്മേ.?"

" തുറന്നിട്ട് പിന്നെയും അടച്ചു, പാവം."

" എന്നാ പറ്റിയതാ പെണ്ണമ്മേ.? ചാക്കോച്ചൻ വന്നു. കൂടെ വർക്കിയും.

"അച്ചായാ..പറഞ്ഞുനിൽക്കാൻ നേരമില്ല..വണ്ടി ഇറക്ക്.. വർക്കീ നീയും കൂടി അച്ചായന്റെ കൂടെ ചെല്ല്..അച്ചായാ.. ആനിക്കാട് നിർമ്മലാ ഹോസ്പിറ്റലിൽ പൊക്കോ..അവിടെ കാണിച്ചിട്ട് വേറെവല്ലകൊഴപ്പോം ആണങ്കിൽ ചേർപ്പുങ്കലെ മാർ സ്ലീവാ മെഡിസിറ്റിയിലേയ്ക്ക് പൊക്കോ.ഞങ്ങളും കൂടി വരാം."

"ഓ..എന്നാത്തിനാ..നിങ്ങളുവരണ്ട..വർക്കിയുണ്ടല്ലോ കൂടെ."

" വർക്കീ.. ഞാൻ വണ്ടി ഇറക്കാം..ഇവനെ അങ്ങോട്ട് കൊണ്ടുവാ."

പെണ്ണമ്മയും റോസമ്മയും വർക്കിയും കൂടി ഉണ്ടാപ്പിയെ ഇന്റർനാഷനിൽ കയറ്റിയിരുത്തി.വർക്കി അവനെ ചേർത്തുപിടിച്ച് ഇരുന്നു. മുറ്റത്തെ വെള്ളം നാലുവശത്തേക്കും തെറുപ്പിച്ച് ഇന്റർനാഷണൽ ആശുപത്രിയിലേക്ക് കുതിച്ചു.

കുറച്ച് സമയം കഴിഞ്ഞ് പെണ്ണമ്മ ചാക്കോച്ചനെ വിളിച്ചപ്പോൾ ആനിക്കാട് നിർമ്മലാ ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിലാണന്നും പേടിയ്ക്കേണ്ട ഡ്രിപ്പ് കൊടുത്തത് തീർന്നാലുടനെ വീട്ടിലേയ്ക്ക് പോരാമെന്നും പറഞ്ഞു.

ചോറും കറികളും ഒക്കെ വച്ചിട്ട് ആശുപത്രിയിൽ പോയവരെ നോക്കി പെണ്ണമ്മയും റോസമ്മയും വഴിയിലേക്ക് നോക്കി മുൻവശത്തിരിയ്ക്കുമ്പോൾ ഇന്റർനാഷണൽ ഇരമ്പലോടെ ചരലുകൾ ഞെരിച്ചമർത്തി പോർച്ചിൽ വന്നു.മൂന്നുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി. ചാക്കോച്ചനും വർക്കിയും ചിരിച്ചു മറിഞ്ഞ് തിണ്ണയിൽ ഇരുന്നു. ഉണ്ടാപ്പി ഒന്നും സംഭവിയ്ക്കാത്തപോലെ തൂണിൽ ചാരി നിന്നു.

ചാക്കോച്ചനെയും വർക്കിയെയും ഉണ്ടാപ്പിയെയും നോക്കിയിട്ട്

പെണ്ണമ്മയും റോസമ്മയും പരസ്പരം നോക്കി..ആ നോട്ടത്തിന്, "എന്നതാടീ ഇതെന്നും.. എനിയ്ക്ക് ഒന്നും മനസ്സിലാവുന്നില്ല ചേച്ചിയേ.!"എന്ന് ചോദ്യവും ഉത്തരവും ഉണ്ടായിരുന്നു.

" ഇതെന്നാ കളിയാ അച്ചായാ.! ആശുപത്രിയിൽ പോയവര് ചിരിച്ചു കളിച്ച് വരുന്നത് ആദ്യം കാണുവാ.. ഇത്രേം തമാശിയ്ക്കാനെന്നാഉണ്ടായേ.? ഇവനെന്നാ പറ്റീതാ.?" പെണ്ണമ്മ ചോദിച്ചു.

" കൊറോണവരാതിരിയ്ക്കാൻ മരുന്ന് കഴിച്ചതാ ചേടത്തീ.!"വർക്കിയാണ് ഉത്തരം പറഞ്ഞത്.

റോസമ്മയും പെണ്ണമ്മയും ജിജ്ഞാത്സുക്കളായി പരസ്പരം നോക്കി.

" കൊറോണയ്ക്ക് മരുന്നോ.! എവിടുന്ന്.?ആര് കൊടുത്തു.? എനിയ്ക്ക് ഒന്നും മനസ്സിലാവുന്നില്ല."

"പെണ്ണമ്മേ..നീ.. അവനോട് തന്നെ ചോദിയ്ക്ക്..അവൻ പറയും."ചാക്കോച്ചൻ പറഞ്ഞു

"എന്നതാടാ ഉണ്ടാപ്പീ ഇവരു പറയുന്നെ..കൊറോണവരാതിരിയ്ക്കാൻ ആരാ നിനക്ക് മരുന്ന് തന്നെ.?"

"ഞാൻ പറയാം." ചാക്കോച്ചൻ പറഞ്ഞു. " പുറത്ത് പോയിട്ട് വരുമ്പോഴും ഇടയ്ക്കിടെയും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം എന്ന് ടിവിയിലും മറ്റും പരസ്യം കാണിയ്ക്കാറില്ലേ..ഇവനെന്നാ ചെയ്തെന്നറിയാമോ.. സോപ്പ്, വെള്ളത്തിൽ കലക്കി കുടിച്ചു.

സോപ്പ് ഉപയോഗിച്ചാൽ കൈയ്യിൽ പറ്റിയ കൊറോണ വൈറസ് നശിച്ചു പോകുമെങ്കിൽ സോപ്പ് വെള്ളം കുടിച്ചാൽ കൊറോണ വരത്തില്ലല്ലോന്ന് വിചാരിച്ചന്ന്..! ഒഴിച്ചില് വരാൻ പ്രത്യേകിച്ച് എന്തെങ്കിലും രാവിലെ കഴിച്ചോ എന്ന് ഡോക്ടർ എടുത്തെടുത്ത് ചോദിച്ചപ്പോൾ അവൻ പറഞ്ഞതാ.

എന്നാ പറയണമെന്ന് അറിയാതെ, ഉണ്ടാപ്പിയെ നോക്കി നിൽക്കുന്ന പെണ്ണമ്മയെയും നിലത്ത് നോക്കി നിൽക്കുന്ന ഉണ്ടാപ്പിയെയും നിർത്താതെ ചിരിയ്ക്കുന്ന ചാക്കോച്ചനെയും വർക്കിയെയും നോക്കി ചിരി അമർത്താൻ പാടുപെട്ട് റോസമ്മ അകത്തേക്ക് പോയി.

cultural
Advertisment