ഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ ഞായറാഴ്ച ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വ ഹിന്ദുപരിഷത്തിന്റെ ഭീഷണി. ഗുജറാത്തിലെ ബറോഡയോട് അതിർത്തി പങ്കിടുന്ന ജാബുവയിലെ ചർച്ചുകൾ പൊളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നതായി കാണിച്ച് ബിഷപ്പ് പോൾ മുനിയയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ അടിയന്തിരമായി ഇടപെടണമെന്നഭ്യർഥിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി, ഗവർണർ എന്നിവർക്കും നിവേദനമയച്ചിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തെയും ക്രൈസ്തവ സമൂഹത്തിനെതിരെ നിരവധി അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
മേഖലയിലെ എല്ലാ ചർച്ചുകളും അടച്ചുപൂട്ടണമെന്ന് ആസാദ് പ്രേംസിങ് എന്ന വി.എച്ച്.പി നേതാവ് ഈ വർഷം ആദ്യം ആവശ്യമുയർത്തിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസിലും റവന്യൂ വകുപ്പിലും പരാതി നൽകിയെങ്കിലും സംരക്ഷണ നടപടികളൊന്നുമുണ്ടായില്ല.
പകരം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ക്രൈസ്തവ പുരോഹിതൻമാരോട് തന്റെ മുന്നിൽ ഹാജറായി തങ്ങളുടെ പ്രവർത്തന രീതി വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. എങ്ങിനെയാണ് പുരോഹിത നിയമനമെന്ന് വ്യക്തമാക്കണമെന്നും പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ അല്ല ക്രൈസ്തവരായതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ വിവരങ്ങൾ തെറ്റെന്ന് കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
പത്തു ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ നാലു ശതമാനം മാത്രം വരുന്ന ക്രൈസ്തവർക്കെതിരായ നീക്കങ്ങളിൽ ഭരണകൂടം അക്രമികൾക്കൊപ്പം നിൽക്കുകയാണെന്ന് ബിഷപ് മുനിയ മാധ്യമങ്ങളോട് പറഞ്ഞു.
ചർച്ചുകൾ അനധികൃതമായാണ് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയാൽ അധികൃതർക്ക് നടപടിയെടുക്കാമെന്നിരിക്കെ സ്വകാര്യ വ്യക്തികളെയും സംഘടനകളെയും അഴിഞ്ഞാടാൻ വിടുന്നത് അതിക്രമത്തിന് കൂട്ടുനിൽക്കലാണ്.
വി.എച്ച്.പി അക്രമവും ഭീഷണിയും അഴിച്ചുവിടുമ്പോൾ മതംമാറ്റം തടയൽ നിയമത്തിന്റെ മറപറ്റി ക്രൈസ്തവർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവുകയാണ് അധികൃതർ. പൊലീസും റവന്യൂവകുപ്പും സമുദായത്തോട് മുൻവിധിയോടെയാണ് പെരുമാറുന്നതെന്ന് ഭോപ്പാൽ കാത്തലിക് അതിരൂപതാ പി.ആർ.ഒ ഫാദർ മറിയ സ്റ്റീഫൻ പറഞ്ഞു.
അതിക്രമങ്ങൾ തടയാൻ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും ഇടപെടണമെന്ന് ഡൽഹി ന്യൂനപക്ഷ കമീഷൻ മുൻ അംഗവും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ കോ ഓർഡിനേറ്ററുമായ ഡോ. മൈക്കൽ വില്യംസ് ആവശ്യപ്പെട്ടു.