ഡൽഹിയിൽ മദ്യവിലയിൽ 25 % ഡിസ്‌കൗണ്ട്... ! കേരളത്തിൽ മദ്യവില വീണ്ടും ഉയർത്താൻ പോകുകയാണ്. ബെവ്‌കോ നഷ്ടത്തിലാണെന്നു മന്ത്രിതന്നെ പറഞ്ഞപ്പോൾ പലരും മൂക്കത്തു വിരൽവച്ചുപോയി. കേരളത്തിലെ മദ്യവിലയുടെ 40 -50 ശതമാനം വിലക്കുറവാണ് മദ്യത്തിന് മറ്റു പല സംസ്ഥാനങ്ങളിലും. കേരളത്തിൽ ഇതൊക്കെ നടക്കുമോ എന്നാണറിയേണ്ടത്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഭരണമികവിനാൽ ഏറെ പ്രകീർത്തിക്കപ്പെടുന്ന ഡൽഹിയിലെ എഎപി സർക്കാരിന്റെ പുതിയ മദ്യനയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. എങ്ങനെ ഡൽഹി സർക്കാരിന് കടമെടുക്കാതെ സൗജന്യങ്ങൾ നൽകാൻ കഴിയുന്നു എന്നതിനും അവിടെ എങ്ങനെയാണ് ഖജനാവിലേക്ക് പണമെത്തിച്ചേരുന്നതെന്നുമുള്ള ഒരു ചെറിയ ഉദാഹരണം മാത്രമാണ് അവരുടെ ഈ പുതിയ മദ്യനയം.

Advertisment

ഡൽഹിയിൽ 2020 -2021 വർഷം നടപ്പിലായ പുതിയ മദ്യനയം അനുസരിച്ച് അവിടുത്തെ ബീവറേജ് ഔട്ട്ലെ റ്റുകൾ വഴിയുള്ള മദ്യവ്യാപാരം പൂർണ്ണമായും സ്വാകാര്യമേഖലയെ ഏൽപ്പിക്കുകയായിരുന്നു.

നിശ്ചിത സ്ഥല സൗകര്യങ്ങളും ആവശ്യമായ കൗണ്ടറുകളും വിദേശബ്രാൻഡുകൾ ഉൾപ്പെടെ എല്ലാ ബ്രാൻഡുകളും സ്റ്റോക്ക് ചെയ്തു ലഭ്യമാക്കുകയും കൂടാതെ ഔട്ട്ലെറ്റുകൾ എയർ കണ്ടിഷൻഡ് ചെയ്യണമെന്നുമായിരുന്നു സർക്കാർ നിബന്ധനകൾ.

തിരക്കൊഴിവാക്കാനും വിൽപ്പന കൂട്ടാനുള്ള ഡിസ്‌കൗണ്ട് രീതികൾക്കും വാക്ക് ഇൻ രീതിയി ൽ മദ്യബ്രാന്റുകൾ വിൽക്കാനും അനുവാദം നൽകപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് മികച്ച സൗകര്യങ്ങളും ഉന്നത ക്വാളിറ്റിയും എന്ന അന്താരാഷ്ട്ര നിലവാരമാണ് ഇവിടെ അവലംബിക്കപ്പെട്ടത്.

publive-image

രാജ്യതലസ്ഥാനമായ ഡൽഹിയിൽ മദ്യവില കുത്തനെ കുറഞ്ഞ വർഷമായിരുന്നു 2022. ഫെബ്രുവരി മാസം ഒരു കുപ്പി മദ്യം വാങ്ങിയാൽ ഒരു കുപ്പി ഫ്രീ (Buy One Get One Free) അതായത് 50 % വരെയായിരുന്നു ഡിസ്‌കൗണ്ട്.

10 ഫുൾ കുപ്പി ഒരു കേയ്‌സ് മദ്യം വാങ്ങിയാൽ ഒരു കേയ്‌സ് ഫ്രീ.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡൽ ഹിയിൽ വിലയും വളരെ കുറവാണ്. അതുപോലെ ഡൽഹിയിൽ ഒരാൾക്ക് ഒരു ദിവസം 9 ലിറ്റർ വരെ മദ്യം വാങ്ങാനനുമതിയുണ്ട്.

ബിയർ വൈൻ, സൈഡർ, അൽക്കോപോപ്പ് എന്നിവയുൾപ്പെടെ 18 ലിറ്റർ വരെയാണ് ലിമിറ്റ്. മറ്റു സ്ഥലങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വരുന്ന വ്യക്തിക്ക് അവിടേക്ക് ഒരു ലിറ്റർ മദ്യം കൊണ്ടുവരാ നുള്ള അനുമതിയേ നിലവിലുള്ളു.

ഡൽഹിയിലെ മദ്യവില നോക്കാം, ഉദാഹരണത്തിന് OLD MUNK RUM XXX ഒരു ഫുൾ ബോട്ടിൽ (750 ml) വെറും 380 രൂപയാണ് ഡൽഹിയിൽ എംആര്‍പി വില. എംആര്‍പിയിൽ 50 % കുറച്ചായിരുന്നു ഫെബ്രുവരി മുതൽ വിൽപ്പന നടന്നിരുന്നത്. ഇപ്പോൾ അത് 25 % ആയിരിക്കുന്നു. (കേരളത്തിൽ വില 950 രൂപയാണ് ഇപ്പോഴത്തെ വില).

50 % ഡിസ്‌കൗണ്ട് ഉണ്ടായിരുന്നപ്പോൾ ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ ഡൽഹിയിലെത്തി മദ്യം വാങ്ങാൻ തുടങ്ങി. മദ്യത്തിന്റെ ഡൽഹിയിലെ വിൽപ്പന കുത്തനെ ഉയർന്നു.

മദ്യം അനധികൃത വ്യാപാരം ഈ സംസ്ഥാന അതിർത്തികളിൽ തകൃതിയായി നടക്കാൻ തുടങ്ങിയതോടെ സർക്കാർ ഡിസ്‌കൗണ്ട് നിർത്തലാക്കി. ഇതിനെതിരേ ഔട്ട്ലെറ്റ് നടത്തുന്ന സ്വകാര്യ വ്യക്തികൾ "കോൺ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൾക്കഹോളിക്‌ ബീവറേജ് കമ്പനീസ്" ന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചു. വിൽപ്പന വർദ്ധിപ്പിക്കാനായി എംആര്‍പിയിൽ പരമാവധി ഡിസ്‌കൗണ്ട് നൽകാൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

publive-image

ഒടുവിൽ ഡൽഹി സംസ്ഥാന സർക്കാർ ഒത്തുതീർപ്പിനു തയ്യറായി. ഡിസ്‌കൗണ്ട് 25 % ആക്കാൻ ഇരു കൂട്ടരും സമ്മതിക്കുകയായിരുന്നു. അതായത് എംആര്‍പി വില 1000 രൂപയുടെ മദ്യം വാങ്ങുന്ന വ്യക്തിക്ക് ഇപ്പോൾ 750 രൂപ നൽകിയാൽ മതിയാകും.

ഡൽഹിയിലെ പുതിയ എക്സൈസ് പോളിസി പ്രകാരം മദ്യവ്യാപാരത്തിന് ഫ്രീ മാർക്കറ്റിങ്ങും ഡിസ്‌കൗണ്ടും അനുവദിക്കുന്നുണ്ട്‌. അതുപ്രകാരമാണ് ഔട്ട്ലെറ്റുകൾ ലേലത്തിൽ വിൽക്കുന്നത്. മദ്യത്തിന് നിർമ്മാതാക്കൾ നൽകുന്ന എംആര്‍പിയിൽ അധികം വിലയ്ക്ക് മദ്യം വിൽക്കാൻ പാടുള്ളതല്ല. അതിനാൽ അധികമദ്യവില്പന നടത്തി ലാഭം മെച്ചപ്പെടുത്തുകയാണ് ഔട്ട് ലെറ്റുകാർ ചെയ്യുന്നത്.

ഔട്ട്ലെറ്റുകൾ ലേലത്തിൽ വിൽക്കുകവഴി സർക്കാരിന് ഖജനാവിലേക്ക് നല്ലൊരു തുകയാണ് വർഷാവർഷം എത്തിച്ചേരുന്നത്. മറ്റൊന്ന് അടുത്ത മാസം മുതൽ ഡൽഹിയിൽ ആവശ്യക്കാർക്ക് മദ്യം ഓൺലൈനായി വീടുകളിൽ എത്തിക്കുന്ന പദ്ധതിയും തുടങ്ങുകയാണ്.

ഹോം ഡെലിവറി ഒരു സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം. ഓൺലൈൻ സംവിധാനവും ഔട്ട്ലെറ്റുകളുടെ നേതൃത്വത്തിലായിരിക്കും നടക്കുക. സ്ഥാപനങ്ങൾ,ഓഫീസുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ ഈ ഓൺലൈൻ സേവനം ലഭിക്കുകയില്ല. ഡൽഹിയിൽ നിരവധി ഫീമെയില്‍ ഫ്രണ്ട്ലി ലിക്കര്‍ സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിൽ മദ്യവില വീണ്ടും ഉയർത്താൻ പോകുകയാണ്. ബെവ്‌കോ നഷ്ടത്തിലാണെന്നു മന്ത്രിതന്നെ പറഞ്ഞപ്പോൾ പലരും മൂക്കത്തു വിരൽവച്ചുപോയി. 100 രൂപയുടെ സാധനം 600 -700 രൂപവരെ വിലയിൽ വിറ്റിട്ടും കേരളത്തിൽ നഷ്ടമാണത്രേ. കേരളത്തിലെ മദ്യവിലയുടെ 40 -50 ശതമാനം വിലക്കുറവാണ് മദ്യത്തിന് മറ്റു പല സംസ്ഥാനങ്ങളിലും.

എന്താണ് കേരളത്തിൽ സംഭവിക്കുന്നത് ?

മദ്യവിതരണം സർക്കാരുകളുടെ ജോലിയല്ല. സർക്കാരുദ്യോഗസ്ഥരെവച്ച് മദ്യവ്യാപാരം നടത്തുന്നതും അനുചിതമല്ല.അവർക്ക് വേറെ പിടിപ്പതു ജോലിയുണ്ട്. പല വകുപ്പിലെയും ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ ബെവ്‌ കോ ഔട്ട്ലെറ്റുകളിൽ ജോലിചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു ?

ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്‌, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃകയിൽ ബീവറേജ് ഔട്ട്ലെറ്റുകൾ സ്വകര്യമേഖലയ്ക്ക് കൈമാറിയാൽ ഖജനാവിലേക്ക് പണമൊഴുക്ക് വർദ്ധിക്കും സർക്കാരിന് തല വേദനയും ഇല്ലാതാകും. ഒപ്പം വലിയ ഗോഡൗണുകൾ, വാഹനവാടക, ഔട്ട്ലെറ്റുകൾക്കുള്ള ഭരിച്ച വാടക, ഉദ്യോഗസ്ഥരുടെ മുന്തിയ ശമ്പളം ആനുകൂല്യങ്ങൾ ബോണസ് ഒക്കെ ഒഴിവാക്കാവുന്നതാണ്.

കേരളത്തിൽ ഇതൊക്കെ നടക്കുമോ എന്നാണറിയേണ്ടത്. കാരണം എല്ലാ രംഗത്തും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ട്രേഡ് യൂണിയനുകളും ആണ് ആധിപത്യമുറപ്പിച്ചിരിക്കുന്നത്. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Advertisment