ജെറ്റ് ഇന്ധനത്തിന്റെ വില 12 ശതമാനം കുറച്ചു; ഇനി വിമാന യാത്രയ്ക്ക് ചെലവ് കുറയും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി: അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്ന് ജെറ്റ് ഇന്ധനത്തിന്റെ വില 12 ശതമാനം കുറച്ചു. ഡൽഹിയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 138,147.93 രൂപയായിരുന്നു. ഇന്ന് 12 ശതമാനം കുറവ് വരുത്തിയതോടെ വില 1,21,915.57 രൂപയായി.

നേരത്തെ, റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില ഉയരുന്നത് ഇന്ത്യൻ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ ദോഷകരമായി ബാധിച്ചിരുന്നു. ഇന്ധനത്തിന് മാത്രമായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടി വന്നതോടെ വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരുന്നു.

രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. മുംബൈയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 1,20,875.86 ആണ്. കൊൽക്കത്തയിൽ 1,26,516.29-ൽ എടിഎഫ് ലഭ്യമാണ്.

ഈ വർഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ജൂണിൽ വില കിലോലിറ്ററിന് 141,232.87 രൂപ ആയിരുന്നു. പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യത്തെ ഭയന്ന് അന്താരാഷ്ട്ര എണ്ണവില മയപ്പെടുത്തിയിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തിനു മുമ്പുള്ള നിലയിലാണ് എണ്ണവില.

ഈ വർഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വർധിപ്പിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ നിരക്ക് ഏകദേശം ഇരട്ടിയായിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാൽ, വിലയിലെ വർദ്ധനവ് വിമാനത്തിന്റെ ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി. ഇതിനാണ് ഇപ്പോൾ നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റിന്റെ നിറയ്ക്കും കുറഞ്ഞേക്കും.

Advertisment