ഡൽഹി: കേന്ദ്ര ബജറ്റ് സമഗ്രവികസനം ലക്ഷ്യം വച്ചുള്ളതാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അടുത്ത 25 വർഷത്തെ വികസനവും വളർച്ചയും അടിസ്ഥാനമാക്കിയുള്ള ബജറ്റ് എല്ലാ വിഭാഗങ്ങളുടേയും പ്രതീക്ഷ സഫലമാക്കുന്നതാണെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.
സ്ത്രീശാക്തീകരണം, പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ, യുവാക്കളെ കേന്ദ്രികരിച്ചുകൊണ്ടുള്ള കൈത്തൊഴിൽ, വിനോദസഞ്ചാരം എന്നിങ്ങനെയുള്ള നാലുമേഖലകളിലെ പദ്ധതികൾ കേരളത്തെ സംബന്ധിച്ച് ഗുണകരമാണെന്നും വി മുരളീധരൻ പ്രതികരിച്ചു.
വനിതാ സ്വയം സഹായ നിർമ്മാണ സംഘങ്ങൾ രൂപീകരിക്കുമെന്ന പ്രഖ്യാപനമടക്കം സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയതാണ് ബജറ്റ്. കൈത്തൊഴിൽ പ്രോത്സാഹനം സംസ്ഥാനത്ത് വലിയ സാധ്യതകൾ സൃഷ്ടിക്കും. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം തേടി യുവാക്കൾ കേരളം വിടുന്ന രീതിക്ക് ഇതുവഴി അറുതിവരുത്താനാകും. വിനോദസഞ്ചാര മേഖലയ്‌ക്കുള്ള ഊന്നൽ കേരളത്തിന് വലിയ രീതിയിൽ ഉപകാരപ്പെടുത്താനാകും.
സംസ്ഥാനത്തെ സാഹചര്യത്തിന് അനുയോജ്യം പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളാണെന്നിരിക്കെ പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെ പിന്തുണയ്‌ക്കുന്ന ബജറ്റ് കേരളത്തിന് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവരും ശമ്പളക്കാരും ഇടത്തരം കച്ചവടക്കാരും മധ്യവർഗവും സ്ത്രീകളും യുവാക്കളുമുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ബജറ്റാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും വി മുരളീധരൻ പ്രതികരിച്ചു.