പ്രവാസികളുടെ പുതിയ ക്വാറന്റീൻ പിൻവലിക്കണം; ഇൻകാസ് ഖത്തർ

New Update

publive-image

ഖത്തർ: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശരാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏർപ്പെടിത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇൻകാസ് ഖത്തർ. കോവിഡിന്റെ തുടക്കത്തിൽ കേരളത്തിൽനിന്ന് ഏറെ പഴികേട്ടവരാണ് ഗൾഫുനാടുകളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ മലയാളികൾ.

Advertisment

ഗൾഫുകാരാണ് കേരളത്തിൽ കോവിഡ് കൊണ്ടുവന്നത് എന്നായിരുന്നു അന്നത്തെ ആരോപണം. സ്വന്തക്കാരുടെ മൃതദേഹങ്ങൾ കാണാൻപോലും പ്രവാസികൾക്ക് അവസരം നിഷേധിച്ചിരുന്നു. കോവിഡ് കാരണം രണ്ടുവർഷത്തിലധികമായി നാട്ടിൽപ്പോകാത്ത ലക്ഷക്കണക്കിന് പ്രവാസിമലയാളികൾ ഗൾഫ് രാജ്യങ്ങളിലുണ്ട്. പുതിയ സാഹചര്യത്തിൽ അവരുടെ യാത്ര വീണ്ടും തടസ്സമാവുകയാണ്.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് പല കാരണങ്ങളാല്‍ അശാസ്ത്രീയമാണ്. വിദേശങ്ങളില്‍നിന്ന് വരുന്നവരില്‍ ബഹു ഭൂരിപക്ഷവും രണ്ട് വാക്‌സിനുകളും പിന്നെ ബൂസ്റ്ററും സ്വീകരിച്ചവരാണ്. മാത്രമല്ല ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നുറപ്പായതിനു ശേഷമാണ് പ്രവാസി യാത്ര ചെയ്യുന്നതെന്നും ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.

കേരളത്തിൽ പകരുന്ന ഒമിക്രോൺ വൈറസ് വിദേശത്തുനിന്ന്‌ വന്നവരിൽനിന്ന്‌ വ്യാപിച്ചതാണെന്നതിന് തെളിവുകളൊന്നുമില്ല. അങ്ങിനെയുള്ള സാഹചര്യത്തിൽ പ്രവാസിമലയാളികളാണ് രോഗകാരണക്കാർ എന്നനിലയിൽ സാമ്പ്രദായിക ക്വാറന്റീന്‍ രീതികളില്‍ കുരുക്കി പ്രവാസികളെ ഇനിയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും
ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു.

ക്വാറന്റീൻ വിഷയത്തോടൊപ്പം അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തുന്ന പ്രവാസികൾക്ക് നൽകിയിരുന്ന ഇളവുകൾ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവർക്കും പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്കും ഇൻകാസ് ഖത്തർ നിവേദനം നൽകി.

Advertisment