കൊച്ചി ; സ്വകാര്യ ചാനലിലെ പരിപാടിക്കിടയിൽ മകളെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി നടി മുക്ത. മകളെക്കൊണ്ട് വീട്ടു ജോലികൾ ചെയ്യിക്കാറുണ്ടെന്നും, പെൺകുട്ടികൾ ഇതെല്ലാം ചെയ്യണമെന്നും മുക്ത പരിപാടിയിൽ പറഞ്ഞിരുന്നു.
ഇത് ബാലാവകാശ ലംഘനം ആണെന്നും ഇത് സംപ്രേഷണം ചെയ്ത പരിപാടിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രവർത്തകർ പരാതിയുമായി ബാലാവകാശ കമ്മീഷനെയും, വാർത്താ വിതരണ വകുപ്പിനെയും സമീപിച്ചത്
ഔദ്യോഗിക പേജിലും , സമൂഹ മാദ്ധ്യമങ്ങളിലും ഇതിനെതിരെ കമന്റുകൾ വ്യാപകമായതോടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. “അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ… ഒരുപാടു പേർ നമ്മളെ വിട്ടു പോയി… പിഞ്ചു കുഞ്ഞുങ്ങൾ അടക്കം…. അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂ,” എന്നാണ് മുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് പരിപാടിയിൽ മകൾ കിയാരയ്‌ക്കൊപ്പമായിരുന്നു മുക്ത ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് “അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,” എന്നു മുക്ത മറുപടി പറഞ്ഞു.
‘ഇതെന്താ ബാലവേലയാണോ’ എന്ന് പരിപാടിയിലുണ്ടായിരുന്ന മറ്റൊരു താരം സംശയം ഉന്നയിച്ചു. അതിന് പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ആർട്ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. മകൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളതല്ലേ, എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.