ചെന്നൈ ; തമിഴ് നടൻ വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. താരത്തിന്റെ ചെന്നൈയിലുള്ള വീടിന് നേരെയാണ് ഭീഷണി ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി.
തമിഴ്‌നാട് പോലീസ് കൺട്രോൾ റൂമിലേക്കാണ് ബോംബ് ഭീഷണി കോൾ എത്തിയത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. താരത്തിന്റെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 27 കാരനെ പിടികൂടിയതായി പോലീസ് അറിയിച്ചു. വില്ലുപുരം സ്വദേശിയായ എസ് ഭുവനേശ്വരനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ നേരത്തെയും ഇത്തരത്തിലുള്ള ഭീഷണി കോളുകൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്, കമൽ ഹാസ്സൻ, അജിത്, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, മുഖമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ വീടുകളിലേക്ക് ഇയാൾ വ്യാജ ഭീഷണി കോളുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ വർഷവും നടന്റെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയായ മണികണ്ഠൻ എന്ന യുവാവ് അറസ്റ്റിലായിരുന്നു. വിജയ്‌യുടെ ബിഗിൽ എന്ന ചിത്രത്തിന്റെ ഫാൻസ് ഷോയ്‌ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് യുവാവ് ഭീഷണി മുഴക്കിയത് എന്നാണ് പോലീസ് അറിയിച്ചത്.