പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ ചിമ്പു. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം മാനാട് നവംബർ 25ന് പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ചിമ്പു വേദിക്കുമുന്നിൽ വികാരാധീനനായത്.
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പിന്തുണയും തനിക്ക് വേണമെന്നും ചിമ്പു വേദിയിൽ പറഞ്ഞു. ‘വെങ്കട്ട് പ്രഭുവുമായി ഒരുപാട് വർഷത്തെ പരിചയമുണ്ട്. പല കഥകളും ഞങ്ങൾ തമ്മിൽ ചർച്ച ചെയ്യാറുണ്ട്. പക്ഷേ പടം വരുമ്പോൾ അതിൽ നായകൻ വേറെ നടനായിരിക്കും. ഈ ചിത്രത്തെക്കുറിച്ച് ഒരോയൊരുലൈൻ മാത്രമാണ് പറഞ്ഞത്.
അങ്ങനെയാണ് അബ്ദുൾ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെടുകയും ഞാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ബി​ഗ് സ്ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടും. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം നല്ലരീതിയിൽ അധ്വാനിച്ചിട്ടുണ്ട്.’
‘പൊതുവെ ഞാൻ പലയിടത്തും സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാൻ ഒരുപാട് പ്രശ്നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്നങ്ങൾ ഞാൻ കൈകാര്യം ചെയ്തോളം, പക്ഷേ ദയവായി നിങ്ങൾ എനിക്ക് കരുതൽ നൽകണം.’–ചിമ്പു വികാരാധീനനായിക്കൊണ്ട് പറഞ്ഞു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ സയൻസ് ഫിക്‌ഷൻ ത്രില്ലർ ചിത്രമാണ്. എസ്.ജെ സൂര്യയും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
‘മാനാട്’ സിനിമ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിമ്പുവിന് നേരെ വധഭീഷണിയും ഉയർന്നിരുന്നു. സിനിമയുടെ റിലീസ് തടയാനും ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് റിലീസ് ഏറെക്കാലം നീണ്ടുപോകുകയായിരുന്നു.