മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ മാനനഷ്ടക്കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന കവിയും ആക്ടിവിസ്റ്റുമായ ജാവേദ് അക്തറിന്റെ ആവശ്യം കോടതി തള്ളി. അന്ധേരി ചീഫ് മെട്രോപോളിറ്റൻ കോടതിയാണ് ആവശ്യം നിരാകരിച്ചത്. കേസിൽ ഫെബ്രുവരി ഒന്നിന് വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
ടിവി ചാനൽ അഭിമുഖത്തിനിടെ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ആരോപിച്ച് 2020 നവംബർ മൂന്നിനാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് കങ്കണ ജാവേദ് അക്തറിന്റെ പേര് പരാമർശിച്ചത്.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 20 നാണ് കങ്കണ അവസാനമായി കോടതിയിൽ ഹാജരായത്. കേസിൽ ഹാജരാവുന്നതിൽ നിന്ന് കങ്കണ അനാവശ്യമായ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് ജാവേദ് അക്തറിന്റെ അഭിഭാഷകൻ ആരോപിച്ചു.