പിറവം: എൻബിഎച്ച് അംഗീകാരമുള്ള എ.പി വർക്കി മിഷൻ ആശുപത്രിയിലെ ഹാർട്ട് കെയർ സെന്ററിന് ഇത് അഭിമാന നിമിഷം. ഉദ്ഘാടനം കഴിഞ്ഞ് കഷ്ടിച്ച് ഏഴുമാസം കഴിയുമ്പോൾ നൂറിലധികം ആൻജിയോകൾ വിജയകരമായി പൂർത്തിയാക്കാൻ നഗരത്തിൽ സ്ഥാപിതമല്ലാത്ത ഒരു ആശുപത്രിയ്ക്ക് കഴിഞ്ഞതിൽ കാർഡിയോളജി വിഭാഗവും ആശുപത്രി ഭരണസമിതിയും അഭിമാനം കൊള്ളുന്നു എന്ന് ആശുപത്രി അധികൃതർ സത്യം ഓൺലൈനിനോട് പറഞ്ഞു.
ബിപിസിഎൽ, കൊച്ചിൻ ഷിപ് യാർഡ്, സൂഡ് കെമി ഇന്ത്യ, ജിയോജിത്ത് ഫൗണ്ടേഷൻ, കെഎസ്എഫ്ഇ, ടിസിസി, ബെവ്കൊ എന്നീ സ്ഥാപനങ്ങളുടെ, പൊതുനന്മയ്ക്കായി മാറ്റിവയ്ക്കുന്ന ധനത്തിൽ നിന്നും മൂന്നുകോടി രൂപ സമാഹരിച്ചാണ് ഐസിസിയു, കാത്ത്‌ലാബ് സൗകര്യങ്ങളോടെ ഹാർട്ട് കെയർ സെന്റർ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.
പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ. സജി സുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന ഹാർട്ട് കെയർ സെന്ററിലെ കാർഡിയോളജി ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മികച്ച ടീമിന്റെ വൈദഗ്ധ്യവും ആത്മസമർപ്പണവും കൊണ്ടാണ് ഈ നേട്ടം കൈവരിയ്ക്കാനായത്.
കൂത്താട്ടുകുളം - നടക്കാവ് സംസ്ഥാന പാതയിൽ പിറവത്ത് നിന്ന് മൂന്നര കിലോമീറ്റർ മാത്രം ദൂരമുള്ള എ.പി വർക്കി ഹാർട്ട് കെയർ സെന്ററിൽ താരതമ്യേന കുറഞ്ഞ ചികിത്സാ നിരക്കാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള ചികിത്സകളായ ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിയ്ക്കും ഉള്ളത്.
ഗ്രാമീണ മേഖലയിലെ സ്വച്ഛന്ദമായ അന്തരീക്ഷത്തിൽ സ്ഥാപിയ്ക്കപ്പെട്ട എ.പി.വർക്കി മിഷൻ ആശുപത്രി സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള ജനങ്ങളും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇരുപത്തിനാല് മണിക്കൂറും ഹാർട്ട് കെയർ സെന്ററിൽ പ്രവർത്തിക്കുന്ന ഐസിസിയുവും കാത്ത് ലാബും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉള്ള ജനങ്ങൾക്ക് വളരെ ഗുണകരമാണ്.
ഇസിജി, എക്കോ, ടിഎംടി, ഹോള്‍ട്ടര്‍ മോനിട്ടറിംഗ് തുടങ്ങിയ പരിശോധനകൾക്കും മിതമായ നിരക്ക് മാത്രമേ ഉള്ളു. പേസ്മേക്കര്‍ ഇംപ്ലാന്‍റേഷന്‍ നിരക്കും രോഗിയുടെ പോക്കറ്റിന് ഇണങ്ങുന്ന വിധത്തിൽ ആണ് ഡിസൈൻ ചെയ്തിരിയ്ക്കുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും കാർഡിയോളജി ഒപി സേവനവും രോഗികൾക്ക് ലഭിയ്ക്കുന്നതാണ്.
എ.പി വർക്കി മിഷൻ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളജും ഹോസ്പിറ്റലും ആക്കി മാറ്റുക എന്ന അധികൃതരുടെ വലിയ സ്വപ്നം എത്രയും പെട്ടെന്ന് സാക്ഷാത്കരിക്കാൻ കാത്തിരിയ്ക്കുകയാണ് ജനങ്ങൾ എന്ന് ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.