മതസൗഹാർദവും സമുദായ സഹോദര്യവും സംരക്ഷിക്കണം - കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

New Update

publive-image

കൊച്ചി: മതസൗഹാർദവും സമുദായ സഹോദര്യവും സംരക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മതസൗഹാർദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചർച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളിൽ കേരളസമൂഹത്തിൽ നടക്കുന്നുണ്ട്. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാൻ നാം അനുവദിക്കരുത്.

Advertisment

വിവിധ മതവിശ്വാസികൾ തമ്മിലുള്ള സഹോദര്യം മുറുകെപ്പിടിക്കണം. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യങ്ങളിൽപോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തിൽ മുന്നോട്ടുപോകാൻ എല്ലാവരും പരിശ്രമിക്കേണ്ടിയിരിക്കുന്നു.

സമൂഹത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും അവയുടെ യഥാർത്ഥ ലക്ഷ്യത്തിൽനിന്നു മാറ്റിനിർത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകൾക്കും ഭിന്നതകൾക്കും വഴി തെളിക്കും.

ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണം. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തിൽനിന്നു സമാധാനപരമായി സൗഹൃദത്തിലേയ്ക്കും ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം.

ക്രൈസ്തവസഭകളെ സംബന്ധിച്ചിടത്തോളം സ്നേഹവും സാഹോദര്യവും അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കുകയും എല്ലാവരോടും സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യണമെന്നതാണു സഭയുടെ എന്നുമുള്ള കാഴ്ച്ചപ്പാട്.

സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കുവാൻ ക്രൈസ്തവസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ച പ്പാടിൽ നിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാൻ സഭാംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം.

അതിനാൽ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, എല്ലാ വിവാദങ്ങളും സമാപിപ്പിച്ച് പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യന്മാരും രാഷ്ട്രീയ നേതാക്കളും സമുദായ ശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടു നമുക്കു സര്‍വ്വാത്മനാ സഹകരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു.

Advertisment