കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ തലപ്പള്ളിയായ കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ ശക്രള്ളാ മാർ ബസേലിയോസ് മഫ്രിയാനയുടെ 257-ാമത് ഓർമ്മപ്പെരുന്നാളിന് സഭയും വിശ്വാസികളും ദേശവും അണിഞ്ഞൊരുങ്ങി. 2021 ഒക്ടോബർ 19 ചൊവ്വാഴ്ച വൈകിട്ട് 5.30 ന് പെരുന്നാളിന് കൊടിയേറി 22.10.21ന് രാവിലെ 9 മണിയോടെ കൊടിയിറങ്ങുന്നതോടെ ഈ വർഷത്തെ പെരുന്നാൾ സമാപിയ്ക്കും.
നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായതെന്ന് വിശ്വസിക്കുന്ന ഈ കത്തീഡ്രൽ ഇന്നും നാനാജാതി മതസ്തരായ അസംഖ്യം ജനങ്ങളുടെ അഭയസ്ഥാനവും പുണ്യതീർത്ഥാടനകേന്ദ്രവുമാണ്. ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ദുരിതങ്ങളും രോഗങ്ങളും ഇല്ലാതാകുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
അശരണരുടെയും ആർത്തരുടെയും ആശ്വാസമായിരുന്ന പരിശുദ്ധ ശക്രള്ളാ ബാവയുടെ കബറിടത്തിൽ വന്ന് നൊന്തു പ്രാർത്ഥിച്ച് കാര്യസാദ്ധ്യം നേടുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുന്നുണ്ടെന്ന് പള്ളി ഭരണസമിതി പറഞ്ഞു.
ഇത്തവണത്തെ പെരുന്നാൾ, മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ദിവ്യ സാന്നിധ്യം കൊണ്ടും മുഖ്യ കാർമികത്വം കൊണ്ടും പവിത്രീകരിയ്ക്കുകയും ആശീർവദിയ്ക്കപ്പെടുകയും ചെയ്യുന്നതിനാൽ വിശാസസമൂഹം ആഹ്ലാദത്തിമിർപ്പിലാണ്.
അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയും ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനിയും സഹകാർമ്മികരായി എത്തുന്നതിനാൽ പെരുന്നാൾ ദിവ്യാനുഭവമാകും എന്നതിൽ സംശയമില്ല.