കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സഭാ സംരക്ഷണ സമിതി അംഗങ്ങൾ ഇന്ന് സത്യദീപം പ്രസ്സിനു മുൻപിൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഫാദർ പോൾ തേലക്കാട്ടിനെ വൈദികവൃത്തിയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധപ്രകടനം നടത്തി.
മേജർ ആർച്ച് ബിഷപ് അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരിയെ സ്ഥാനഭ്രഷ്ടനാക്കാൻ വേണ്ടി വ്യാജരേഖ ചമച്ച കേസിൽ രണ്ടാം പ്രതിയായ തേലക്കാട്ട് ഇപ്പോൾ കോടതിയിൽ വിചാരണ നേരിടുകയാണ്. ശ്രേഷ്ഠ മെത്രാപ്പോലീത്തായ്ക്കും മെത്രാൻ സിനഡിനും എതിരെ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ നടത്തുകയും, വിമത വൈദികരെയും കുറെ അൽമായരെയും കൂട്ടുപിടിച്ച് സഭയുടെസൽപേരിനു കളങ്കം വരുത്തുകയാണ് ലക്ഷ്യം. മനസ്സിൽ താലോലിച്ചിരുന്ന മെത്രാൻ പദവി നഷ്ടമായതിനാലും സഭയുടെ ഔദ്യോഗിക വക്താവ് എന്ന സ്ഥാനം എടുത്തുകളഞ്ഞ തിന്നാലും വളരെ ദുഃഖിതനാണ് ഫാദർ പോൾ തേലക്കാട്ട്.
ഈ കഴിഞ്ഞ സെപ്റ്റംബർ 25 ആം തീയതി കേന്ദ്രസർക്കാർ ഒരിക്കൽ നിരോധിച്ച മീഡിയവൺ എന്ന ചാനലിൽ അദ്ദേഹം സഭയെ അപകീർത്തിപ്പെടുത്തുന്ന വിധം അഭിമുഖം നൽകുകയുണ്ടായി. ഏതായാലും തേലക്കാട്ടിനേയും,വിമത വൈദികരെയും സഹിച്ച് മുന്നോട്ടുപോകാനാവില്ല എന്ന് വിശ്വാസികൾ നിലപാട് എടുത്തിരിക്കുകയാണ്.
സഭയുടെ സ്ഥിരം മെത്രാൻ സമിതിക്ക് പരാതിയും കൈമാറിയിട്ടുണ്ട്. സഭാ സംരക്ഷണസമിതി കൺവീനർ കുര്യൻ അത്തിക്കളം, റിട്ടേഡ് അധ്യാപിക റാൻസി സി മൂഴിയിൽ എന്നിവർ പ്രസംഗിച്ചു. സ്ത്രീകളടക്കം 50 അംഗങ്ങൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. ജോസഫ് ഏബ്രഹാം, സണ്ണി എം ആർ എന്നിവർ നേതൃത്വം നൽകി.