ജിദ്ദ: സൗദി അറേബ്യ പുറത്തിറക്കിയ ബുധനാഴ്ചയിലെ കോവിഡ് റിപ്പോർട്ട് എല്ലാ തലങ്ങളിലും ആശ്വാസം പകരുന്നതാണ് - ചെറിയ തോതിലാണെങ്കിലും. മരണം, പുതിയ കേസുകൾ, ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം എന്നിവയിലെല്ലാം താഴേക്കാണ് ഗതിസൂചന.
ബുധനാഴ്ച വൈകീട്ട് പുറത്തിറക്കിയ കോവിഡ് റിപ്പോർട്ട് പ്രകാരം 57 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചച്ചതായും വെളിപ്പെടുത്തി. ഇതോടെ, സൗദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ മൊത്തം എണ്ണം 547,761 ആയി ഉയർന്നു. ചൊവാഴ്ച ഉണ്ടായ പുതിയ കേസുകളുടെ എണ്ണം 58 ആയിരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകൾക്കിടയിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയമാണ് നിത്യവും വൈകീട്ട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
ബുധനാഴ്ച ഉണ്ടായ കോവിഡ് മരണം രണ്ട് ആണ്. തൊട്ടു തലേ ദിവസം ഇത് മൂന്ന് ആയിരുന്നു. മൊത്തം മരണം ഇതോടെ 8,753 ആയി ഉയർന്നു.
ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 132 ആയിരുന്നത് ബുധനാഴ്ച 111 ആയാണ് കുറഞ്ഞത്. ചികിത്സയിലുണ്ടായിരുന്നവരിൽ 44 പേർ കൂടി സുഖം പ്രാപിച്ചതായും ബുധനാഴ്ചയിലെ റിപ്പോർട്ട് പറയുന്നു. ഇതോടെ, മൊത്തം രോഗമുക്തരുടെ എണ്ണം 536,768 ഉം ആയി.
ഇതുവരെ നൽകിയത് 44,156,073 ഡോസ് വാക്സിൻ ആണെന്നും മന്ത്രാലയം റിപ്പോർട്ട് വെളിപ്പെടുത്തി. 23.7 മില്യൺ ആദ്യ ഡോസും 20.3 മില്യൺ രണ്ടാം ഡോസും ഉൾപ്പെട്ട കണക്കാണ് ഇത്. മൊത്തം 1.67 മില്യൺ ആളുകൾക്കാണ് ഇത് നൽകിയത്. ഇതിൽ ഒരു മില്യൺ ആളുകൾ മുതിർന്ന പൗരന്മാരാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ സ്വദേശികളും പ്രവാസികളുമായ 175200 പേർ പുതുതായി വാക്സിൻ സ്വീകരിച്ചതായി രേഖപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയ റിപ്പോർട്ട് തുടർന്നു.