നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
എന്തെന്നാല്‍ ചിക്കൻ കഴിക്കുമ്പോള്‍ ഇന്ന് ലോകത്ത് തന്നെ അസുഖങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പത്താമതായി നില്‍ക്കുന്ന 'ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്' (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ 'എഫക്ട്' കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ ഫലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. ഇതുമൂലം പലവിധ രോഗങ്ങളും അണുബാധകളും പിടിപെടാം. ചികിത്സയാണെങ്കില്‍ ഫലം കാണാതിരിക്കുന്നതിനാല്‍ പിടിപെടുന്ന രോഗങ്ങള്‍ രോഗിയെ വിടാതെ പിന്തുടരാം. ഇത് തീര്‍ച്ചയായും വലിയ സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക.
2019ല്‍ മാത്രം എഎംആര്‍ മൂലം ലോകത്ത് ആകെ അമ്പത് ലക്ഷം മരണം ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതില്‍ പത്തര ലക്ഷത്തിലധികം പേര്‍ നേരിട്ട് തന്നെ എഎംആര്‍ അനുബന്ധ പ്രശ്നങ്ങള്‍ മൂലം മരിച്ചവരാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
എങ്ങനെയാണ് ചിക്കൻ കഴിക്കുന്നതും എഎംആറും തമ്മില്‍ ബന്ധപ്പെടുന്നത് എന്ന സംശയം നിങ്ങളില്‍ സ്വാഭാവികമായും വരാം. ഇതെക്കുറിച്ചും വിശദമാക്കാം. ചിക്കൻ ഫാമുകളില്‍ നിലവില്‍ കോഴികളില്‍ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത് പതിവാണ്. കോഴികളുടെ ആരോഗ്യവും സൈസും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണത്രേ ആന്‍റിബയോട്ടിക്സ് കുത്തിവയ്ക്കുന്നത്.
ഇങ്ങനെ കുത്തിവയ്ക്കപ്പെട്ട കോഴികളുടെ ഇറച്ചി കഴിക്കുമ്പോള്‍ അതില്‍ നിന്ന് മനുഷ്യരിലേക്കും ഈ മരുന്നിന്‍റെ അംശങ്ങളെത്തുന്നു. ക്രമേണ ഇത് എഎംആറിലേക്ക് നയിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇക്കാരണം കൊണ്ടാണ് ചിക്കൻ പ്രേമം കുറയ്ക്കാൻ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.