ഓരോ വർഷവും പൊണ്ണത്തടിയും അമിത ശരീരഭാരവും കാരണം ഏകദേശം 2.8 ദശലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ട് കേരളമാണ് പൊണ്ണത്തടിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നിലുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൂടി ചേര്‍ത്താണ് പഠനം പൂര്‍ത്തിയാക്കിയത്.
കേരളത്തിൽ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടുന്നുവെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സർവേയുടെ പരിഷ്കരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തു പൊതുവിലുള്ളതിനെക്കാൾ അപകടകരമായ സ്ഥിതിയിലാണ് കേരളത്തിൽ പൊണ്ണത്തടിയെന്ന സൂചനയാണു റിപ്പോർട്ടിലുള്ളത്. 2015–16 ൽ സ്ത്രീകളിൽ 32% പേർക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 38% ആയി വർധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാർ 2015–16 ൽ 28% ആയിരുന്നെങ്കിൽ ഇപ്പോൾ 36.5% ആയി.
പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പൊണ്ണത്തടി കാരണമാകുമെന്നും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും പഠനസംഘം അറിയിച്ചു. ജീവിതശൈലികലില്‍ വന്ന മാറ്റങ്ങളാണ് ആളുകളില്‍ പൊണ്ണത്തടി കൂടാന്‍ ഇടയായതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യായാമമില്ലാതെ, തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നതാണ് വയറിന്റെ താഴ്ഭാഗങ്ങളില്‍ കൊടുപ്പ് അടിയാനുള്ള പ്രധാന കാരണം. ദിവസവും 15 മുതല്‍ 20 മിനുറ്റ് വരെ നടക്കുന്നതാണ് ഇതിനെ ചെറുക്കാന്‍ ഏറ്റവും നല്ലത്- പഠനം ഓര്‍മ്മിപ്പിക്കുന്നു.
അമേരിക്കന്‍ ഭക്ഷണകമ്പനികള്‍ സ്ഥിരമായി പറയുന്ന ഒരു ഭാഷയുണ്ട്. ലോകത്താകെയുള്ള കുട്ടികള്‍ വ്യായാമം ചെയ്യാത്തത് കൊണ്ടാണ് തടി കൂടുന്നത് എന്ന്. അത് സത്യമാണ്. എന്നാല്‍ അത്തരം ശാസ്ത്രീയപഠനങ്ങളെ അവര്‍ തങ്ങളുടെ ദുഷ്പ്രവര്‍ത്തികള്‍ മറച്ചുപിടിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം.
പല രാജ്യങ്ങളും ഇന്ന് നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ അമിതവണ്ണവും പോഷകാഹാരക്കുറവുമാണ്. വികസ്വരരാജ്യങ്ങളില്‍ മുപ്പതുമില്യന്‍ കുട്ടികളാണ് അമിതവണ്ണം നേരിടുന്നത്. ഇതിന്റെ പ്രധാനകാരണങ്ങളിലോന്നായി കരുതുന്നത് ഗര്‍ഭകാലത്തും കുഞ്ഞുങ്ങളായിരുന്നപ്പോഴും സംഭവിച്ച പോഷകാഹാരക്കുറവും. ടൈപ് ടു ഡയബടീസ്, ഹൃദ്രോഗം എന്നിങ്ങനെ അവരെ കാത്തിരിക്കുന്ന മാരകരോഗങ്ങള്‍ അനവധി.