അണുബാധ ഏതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകരുതെന്ന് ഐസിഎംആർ. രോഗികൾക്ക് അത്തരം മരുന്നുകൾ നൽകുമ്പോൾ കൃത്യമായ സമയക്രമം പാലിക്കണമെന്നും ഐസിഎംആർ ഡോക്ടർമാർക്ക് നിർദേശം നൽകി. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങൾ ഐസിഎംആർ പുറത്തിറക്കിയ മാർഗരേഖയിലുണ്ട്.
ത്വക്ക് രോഗങ്ങൾ, ശരീര കോശങ്ങളെ ബാധിക്കുന്ന അണുബാധകൾ തുടങ്ങിയ രോഗങ്ങൾക്ക് അഞ്ച് ദിവസവും, സമൂഹ വ്യാപനത്തിലൂടെ ഉണ്ടാകുന്ന ന്യുമോണിയക്ക് അഞ്ച് ദിവസവും, ആശുപത്രി പോലുള്ള ആരോഗ്യ സംവിധാനങ്ങളിൽ നിന്നും പകരുന്ന ന്യുമോണിയക്ക് എട്ടു ദിവസവുമാണ് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കേണ്ടതെന്ന് ഐസിഎംആറിന്റെ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് എംപിരിക് ആൻറിബയോട്ടിക് തെറാപ്പി നടത്താമെന്നും ഐസിഎംആർ നിർദേശിച്ചു. സാധാരണയായി, കഠിനമായ സെപ്‌സിസ്, സെപ്റ്റിക് ഷോക്ക്, ഗുരുതരമായ ന്യുമോണിയ തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർക്കാണ് എംപിരിക് ആൻറിബയോട്ടിക് തെറാപ്പി ശുപാർശ ചെയ്യുന്നത്.
ന്യുമോണിയ, സെപ്റ്റിസീമിയ മുതലായ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്നു കാർബപെനെം എന്ന ആൻറിബയോട്ടിക്ക് വലിയൊരു ശതമാനം രോഗികളിലും ഫലപ്രദമാകാറില്ലെന്ന് 2021 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ ഐസിഎംആർ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. ഉയർന്ന അളവിൽ നൽകുമ്പോൾ ബാക്ടീരിയകൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതാണ് ഇതിനു കാരണം.