കേരളത്തെ ഞെട്ടിച്ച് അടുത്തിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയൊരാളെക്കൂടി മരണത്തിലേക്ക് തള്ളിവിടാതിരിക്കേണ്ട കടമ ഹോട്ടലുടമകൾക്കുണ്ട്. വിശ്വസിച്ച് എവിടെനിന്ന് ആഹാരം കഴിക്കുമെന്ന ഭയത്തിലാണ് മലയാളികൾ. എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്നും പ്രതിവിധിയായി ഹോട്ടലുകളിലും വീടുകളിലും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പരിശോധിക്കാം.
തിരക്കുള്ള ഹോട്ടലിൽ ദിവസം 100 കിലോയിലധികം മാംസം ആവശ്യമുണ്ട്. ചിലസ്ഥാപനങ്ങളിൽ വൻതോതിൽ ഇവ വാങ്ങിസൂക്ഷിക്കുന്നു. പാകംചെയ്ത് സൂക്ഷിക്കുന്നവരും കുറവല്ല. മാംസം നിശ്ചിതതണുപ്പിൽ ഫ്രീസറിൽ സൂക്ഷിക്കണമെന്നുണ്ട്. പലരും അങ്ങനെചെയ്യുന്നില്ല. പാചകംചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളികൾ വേണ്ടത്ര ശുചിത്വം പാലിക്കാറില്ല.
ഇവരിൽനിന്ന് ഭക്ഷണം മലിനമാകാം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കേണ്ടതിനുപകരം പച്ചവെള്ളം ഒഴിക്കുന്ന രീതിയുണ്ട്. ഇതും അസുഖം വിളിച്ചുവരുത്തും. ഇറച്ചി, മീൻ, പാൽ, പാലുത്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണങ്ങൾ നിയന്ത്രിത ഊഷ്മാവിൽ സൂക്ഷിക്കാതിരിക്കുക.
ഭക്ഷണം കഴിക്കുന്നവരുടെ വയറുനിറയുന്നതിനൊപ്പം അത് നൽകുന്നവരുടെ മനസ്സും നിറയണം. വിഷാംശമില്ലാത്ത ഭക്ഷണം നൽകുന്നവർക്കേ അതിനുസാധിക്കൂ. നല്ലഭക്ഷണമേ നൽകാവൂ എന്ന ധാർമികബോധം ഓരോ ഉടമയ്ക്കുമുണ്ടാവണം. പാകംചെയ്ത ഭക്ഷണം അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം മാറ്റിവെക്കാൻ.
ദീർഘനേരം പുറത്ത് അശ്രദ്ധമായിവെച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഒരുതവണ ഫ്രിഡ്ജിൽവെച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ ബാക്കി വീണ്ടും ഫ്രിഡ്ജിൽ വെക്കരുത്. ചോറ്, നോൺ-വെജ് കറികൾ എന്നിവയെല്ലാം കഴിവതും രണ്ടുദിവസത്തിനുള്ളിൽത്തന്നെ ഉപയോഗിച്ചുതീർക്കണം.