എന്നുമുതലാണ് സാധാരണ ഭക്ഷണക്രമം നമ്മുടെ ജീവിതശൈലിക്ക് ചേരില്ല എന്നൊരു ധാരണ നമ്മളിൽ പരന്നത്. പ്രസവശേഷം വണ്ണം കുറക്കാൻ കീറ്റോ ഡയറ്റ് എന്നെ സഹായിച്ചെങ്കിലും തത്തുല്യ വേഗത്തിൽതന്നെ നഷ്ടമായ ഭാരം ശരീരം വീണ്ടെടുത്തു. നമുക്ക്​ അനുയോജ്യമാണോ പുതു ഡയറ്റ്​ രീതികൾ എന്നൊന്നു പരിശോധിക്കാം..
ഉപവാസത്തിന്റെ മെറ്റബോളിസത്തെ അനുകരിക്കുന്ന ഒരു ഡയറ്റാണ് കീറ്റോ. 1920കളിൽ അപസ്മാരത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് ഇതിനെ അവതരിപ്പിച്ചത്. കഴിഞ്ഞ 15 വർഷമായി കീറ്റോ വണ്ണം കുറക്കാനുള്ള ഒരു ഉപാധിയെന്ന രീതിയിൽ വ്യാപകമായി പ്രചരിച്ചു. ഇന്ന് സമൂഹത്തിൽ മൂന്നിലൊരാൾ കീറ്റോ ഡയറ്റ് പിന്തുടരുന്നു.
ദൈനംദിന കാർബ് ഉപഭോഗം 50 ഗ്രാമിൽ താഴെ നിലനിർത്തുന്ന ഒരു ‘ലോ-കാർബ്’ ഡയറ്റാണ് കീറ്റോ. ബെറീസ് ഒഴികെയുള്ള പഴങ്ങളും വലിയ അളവിൽ പച്ചക്കറികളും പരിമിതപ്പെടുത്തുകയോ നിരോധിക്കുകയോയാണ് കീറ്റോയിൽ. അപ്പോൾ പിന്നെ എന്ത് കഴിക്കും? കൊഴുപ്പ് (ഫാറ്റ്) കൂടിയ ആഹാര വസ്തുക്കളായ സ്റ്റീക്ക്, എണ്ണമയമുള്ള മത്സ്യങ്ങൾ, വെണ്ണ തുടങ്ങിയവ കഴിക്കുകയും ആ ഭക്ഷണക്രമം ശരീരത്തെ കീറ്റോസിസ് എന്ന ജൈവിക അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു.
തുടർന്ന് ഗ്ലൂക്കോസിന് പകരം ശരീരം ഊർജം ഉൽപാദിപ്പിക്കുന്നതിനായി കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാകുന്നു. പക്ഷേ, 1976ൽ കീറ്റോ ഡയറ്റിനെ അടിസ്ഥാനമാക്കി, കൊഴുപ്പും പ്രോട്ടീനും അധികമായി അടങ്ങിയ ഒരു മിശ്രിതം കുടിച്ച് വണ്ണം കുറക്കുന്ന ‘ലാസ്റ്റ് ചാൻസ് ഡയറ്റി’ലൂടെ വിറ്റമിൻ, മിനറൽസ്​ എന്നിവയുടെ അഭാവത്താൽ 60 പേരുടെ മരണം സംഭവിച്ചിരുന്നു.