യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് ചൈനയിലെ ബീജദാന ക്ലിനിക്കുകൾ. വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യുന്നത് പണം സമ്പാദിക്കാനുള്ള മാർ​ഗമാണെങ്കിലും ചൈനയിൽ ജനന നിരക്ക് കുറയുന്നതിനെ പ്രതിരോധിക്കാനുള്ള മാർ​ഗമായിട്ടാണ് സ്പേം ബാങ്കുകൾ ഇതിനെ കാണുന്നത്.
ബെയ്ജിംഗിലും ഷാങ്ഹായിലും ഉൾപ്പടെ ചൈനയിലുടനീളമുള്ള നിരവധി ബീജദാന ക്ലിനിക്കുകളാണ് അടുത്തിടെ കോളേജ് വിദ്യാർത്ഥികളോട് ബീജ ദാനം നടത്താനായി അഭ്യർത്ഥിച്ചിരിക്കുന്നത്. ചൈനയിലെ സാമൂഹിക മാധ്യമമായ വെയ്‍ബോയിൽ ഇതേ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. അതിലെ ട്രെൻഡിങ് ടോപ്പിക്ക് ആയി മാറുകയാണ് ബീജ ദാനം എന്നാണ് ചൈനയിലെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫെബ്രുവരി 2 -ന് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ ഹ്യൂമൻ സ്പേം ബാങ്കാണ് സർവ്വകലാശാല വിദ്യാർത്ഥികളോട് ആദ്യമായി ബീജദാനത്തിനായി അഭ്യർത്ഥിച്ചത്. ഇതിന്റെ രജിസ്ട്രേഷൻ വ്യവസ്ഥകൾ എന്തെല്ലാമാണ്, ആനുകൂല്യങ്ങൾ എന്തൊക്കെയാണ്, സബ്‌സിഡികൾ എങ്ങനെ, ബീജദാന നടപടിക്രമങ്ങൾ എന്തൊക്കെ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറൻ ചൈനയിലുള്ള ഷാങ്സി ഉൾപ്പടെയുള്ള മറ്റ് സ്ഥലങ്ങളിലെ ബീജ ബാങ്കുകളും സമാനമായ തരത്തിൽ അപ്പീലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ൽ ചൈനയിലെ ജനസംഖ്യ കുറഞ്ഞതായി കാണാം. അതാണ് ഇങ്ങനെ ഒരു വഴി തേടുന്നതിലേക്ക് സ്പേം ബാങ്കുകളെ എത്തിച്ചത് എന്ന് സർക്കാർ പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് വെള്ളിയാഴ്ച ഒരു റിപ്പോർട്ടിൽ പറഞ്ഞു.
വിവിധ ബീജബാങ്കുകൾ വിവിധ തരത്തിലുള്ള ആളുകളെയാണ് ബീജ ദാതാക്കളായി അന്വേഷിക്കുന്നത്. യുനാൻ സ്പേം ബാങ്ക് പറയുന്നത് അനുസരിച്ച്, ദാതാക്കൾ 20 -നും 40 -നും ഇടയിൽ പ്രായമുള്ളവരും 165 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ളവരും പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്തവരും ബിരുദം നേടിയവരോ പഠിച്ചു കൊണ്ടിരിക്കുന്നവരോ ആയിരിക്കണം.
"ദാതാവ് ഒരു മെഡിക്കൽ ചെക്കപ്പിലൂടെ കടന്നു പോകേണ്ടതുണ്ട്. യോ​ഗ്യരായവർ 80-12 ഡോണേഷൻ നൽകേണ്ടി വരും. 4,500 യുവാൻ (ഏകദേശം 54,000 രൂപ) ആണ് സബ്‌സിഡി നൽകുക" എന്നും ​ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഷാങ്സി സ്പേം ബാങ്ക് പറയുന്നത് 168 സെന്റി മീറ്റർ എങ്കിലും ഉയരം ഉള്ളവരാകണം ബീജം ദാനം ചെയ്യാനെത്തുന്നവർ എന്നാണ്. അതുപോലെ $734 (ഏകദേശം 60,000 രൂപ) ആണ് സബ്സിഡി ആയി ലഭിക്കുക.
എന്നാൽ, ഏറ്റവും അധികം തുക നൽകുന്നത് ഷാങ്‍ഹായിയിലെ സ്പേം ബാങ്കാണ്. $1000 (ഏകദേശം 82,000 രൂപ) ആണ് ഇവർ സഹായധനമായി പറയുന്നത്. അതുപോലെ അവരുടെ നിർദ്ദേശങ്ങളും കഠിനമാണ്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്തവരായിരിക്കണം ഹൈപ്പർടെൻഷൻ ഇല്ലാത്തവരായിരിക്കണം എന്നെല്ലാം കർശനമായി പറയുന്നുണ്ട്.
കഴിഞ്ഞ 61 വർഷങ്ങൾക്കിടയിൽ ആദ്യമായി ചൈനയിലെ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ 2017 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും ഇടിവുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇതോടെ ജനനനിരക്ക് കുറയുന്നതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ചൈന എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.