ചൂട് കാലത്ത് ബിയർ കഴിക്കുന്നത് ശരീരം തണുപ്പിക്കുമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ ബിയർ കൂടുതൽ ഡീ ഹൈഡ്രേഷൻ ഇഫക്ടാണ് നൽകുക. ഇതിന്റെ ഫലമായി കൂടുതൽ മൂത്രമൊഴിക്കുന്നു. ഇതുവഴി ശരീരത്തിലെ പോഷകങ്ങളും നഷ്ടമാകുന്നുവെന്നാണ് ഡോക്ടർ പറയുന്നത്.
സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം വർധിക്കുകയാണ്. പുറം ജോലികൾ ചെയ്യുന്ന ആളുകൾ രാവിലെ 11 മണി മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെ ജോലി ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഇതിന് മുൻപും ശേഷമുള്ള സമയങ്ങളിൽ ജോലി ചെയ്യുക. കുട്ടികളെയും ഈ സമയം പുറത്ത് നിർത്തുകയോ കളിക്കാൻ അനുവദിക്കുകയോ ചെയ്യരുത്.
ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം. ശരീര ഊഷ്മാവ് കുറയുന്നതിന് ദിവസവും രണ്ട് നേരമെങ്കിലും കുളിക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവയാണ് ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെന്ന് ഡോക്ടർ വിശദീകരിക്കുന്നു. പനിയും മറ്റ് രോഗലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
വേനൽക്കാലത്ത് കൂടുതലും വൈറൽ പനിയും വൈറൽ ഇൻഫെക്ഷനുമാണ് കണ്ടുവരുന്നത്. ബാക്ടീരിയൽ ഇൻഫക്ഷനുകളേക്കാൾ ഈ സമയത്ത് കൂടുതൽ വൈറൽ ഇൻഫെക്ഷനുകൾക്കാണ് സാധ്യത. വിട്ടുമാറാത്ത പനിയും ചുമയും ഉണ്ടെങ്കിൽ കൃത്യമായ ചികിത്സ തേടണം. പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഹം, പൊണ്ണത്തടി എന്നിവയുള്ളവർ ഈ സമയങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം.