റെറ്റിനൽ പരിശോധനകളിലൂടെ അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകർ. ലോസ് ആഞ്ജൽസിലെ സെഡാർസ് സിനായ് മെഡിക്കൽ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. അൽഷിമേഴ്സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.
സാധാരണ കോഗ്നിറ്റീവ് ഫങ്ഷൻ ഉള്ളവരുടെയും അൽഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങൾ ഉള്ളവരുടെയും അൽഷിമേഴ്സിന്റെ അവസാനഘട്ടത്തിൽ ഉള്ളവരുടെയും സാമ്പിളുകൾ പരസ്പരം താരതമ്യം ചെയ്തായിരുന്നു പഠനം. കോഗ്നിറ്റീവ് പ്രവർത്തനങ്ങൾ തകരാറിലായി തുടങ്ങുകയും അൽഷിമേഴ്സ് രോഗമുള്ളവരുമാണെങ്കിൽ അവരുടെ റെറ്റിനയിൽ അമിലോയിഡ് ബീറ്റാ 42 എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന പ്രോട്ടീനിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.
ഇവരിൽ മൈക്രോഗ്ലിയ എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. അൽഷിമേഴ്സ് ലക്ഷണമായ മറവി അടക്കം കണ്ടുതുടങ്ങുന്നതിന് മുമ്പ് രോഗം മസ്തിഷ്കത്തിൽ ആരംഭിച്ചിരിക്കും. ഇത് നേരത്തെതന്നെ ഡോക്ടർമാർക്ക് കണ്ടുപിടിക്കാനായാൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകും.