മലിനമായ ജലം മൂക്കിലൂടെ തലച്ചോറിൽ എത്തിയാൽ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. തലച്ചോറിനെ കാർന്നു തിന്നുന്ന നെഗ്ളേറിയ ഫൗലെരി എന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ അണുബാധയാണ് ഇതിന് കാരണം. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന ഈ അണുബാധക്ക് ഫലപ്രദമായ ചികിത്സകൾ ഒന്നും ലഭ്യമല്ല.
സൈനസിൽ കഫക്കെട്ട് അകറ്റാൻ മൂക്കിലൂടെ വെള്ളം കയറ്റി വിടുന്ന പൊടികൈ പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ തലച്ചോറിൽ അണുബാധ സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചവരിൽ 97 ശതമാനം പേരും മരണപ്പെട്ടതായാണ് കണക്കുകൾ.
അരുവികൾ, നദികൾ, ചൂടു നീരുറവകൾ പോലുള്ള ഇടങ്ങളിൽ നെഗ്ളേറിയ ഫൗലെരി കാണപ്പെടുന്നതായി യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൂണ്ടിക്കാണിക്കുന്നു. കുളങ്ങളുടെയും നദികളുടെയും അടിത്തട്ടിലും വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലുമാണ് ഇവയുടെ വാസം.
മൂക്കിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നതാണ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. തലവേദന, പനി, മനംമറിച്ചിൽ, ഛർദി, കഴുത്തുവേദന, ചുഴലി, ബാലൻസ് ഇല്ലായ്മ, മതിഭ്രമം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം.