സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവര്‍ ഉടനടി ചികിത്സ തേടണം. പൊള്ളലേല്‍ക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല. ക്ഷീണം, തലകറക്കം, തലവേദന,
പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്,കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുക, മൂത്രത്തിന്റെ നിറം കടുംമഞ്ഞ ആവുക, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ഉടന്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കുക
തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക
ഫാന്‍, എ.സി. അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം.
ഫലങ്ങളും സാലഡുകളും കഴിക്കാന്‍ നല്‍കണം.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്.
പേശീവലിവ്
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശീവലിവുണ്ടാകാം. കൈകാലുകളിലും ഉദരപേശികളിലുമാണ് ചൂടുമൂലം പേശീവലിവ് ഉണ്ടാവുന്നത്.പേശീവലിവ് ഉണ്ടായാല്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിര്‍ത്തിവെച്ച് വെയില്‍ കുറവുള്ള തണലുള്ള ഭാഗത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. ചൂടു മൂലം ഉണ്ടായ ക്ഷീണത്തിന് ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, എന്നിവ കൂടുതല്‍ ഫലപ്രദമാണ്. അല്‍പ്പനേരത്തെ വിശ്രമത്തിനു ശേഷവും പേശീവലിവ് മാറിയില്ലെങ്കില്‍ വൈദ്യസഹായം തേടണം.
പ്രതിരോധമാർഗങ്ങൾ ഇങ്ങനെ
- ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
- വിയർക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം
- ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.
- യാത്രാവേളയിൽ ഒരുകുപ്പി ശുദ്ധജലം കരുതുന്നത് നല്ലത്.
- കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കിൽ മറ്റു പല രോഗങ്ങളുമുണ്ടാക്കും.
- നേരിട്ടുള്ള വെയിലേൽക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
- കട്ടി കുറഞ്ഞതും വെളുത്തതോ, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
- പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതരരോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
- ദിവസവും രണ്ടുനേരം തണുത്തവെള്ളത്തിൽ കുളിക്കുക.
- വെയിലത്ത് പാർക്കുചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്.
- കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
- വെയിലത്ത് പാർക്കുചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
- ചൂട് പുറത്തേക്ക് പോകത്തക്കരീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
- ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
- ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.
- വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
- ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.
- ഫലങ്ങളും സാലഡുകളും കഴിക്കുക.
- ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.