പ്രായമേറുംതോറും വിവിധതരത്തിലുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ വന്നുചേരാം. പ്രായമായവരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധയും സ്‌നേഹവും ആവശ്യമാണ്. വയോജന ചികിത്സയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കിയാൽ അവർക്ക് മികച്ച ആരോഗ്യം നൽകാനാകും.
പലപ്പോഴും വയോധികർക്ക് ഒന്നിൽ കൂടുതൽ അസുഖങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അസുഖങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് മരുന്നുകളുടെ എണ്ണവും കൂടും. ഒരു ഉദാഹരണം നോക്കാം. എഴുപതു വയസ്സായ ഒരാൾക്ക്, പത്തുവർഷമായി പ്രമേഹമുണ്ട്. പ്രമേഹം വന്ന് ഒന്നുരണ്ട് വർഷങ്ങൾക്കുശേഷം അമിത രക്തസമ്മർദമുണ്ടായി. ഈ രണ്ട് അസുഖങ്ങൾക്കും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ഹൃദയാഘാതം വന്നു.
മരുന്നുകളുടെ എണ്ണം കൂടി. കൂടാതെ പ്രമേഹത്തിന്റെ സങ്കീർണതകളായ കണ്ണുകളെ ബാധിക്കുന്ന റെറ്റിനോപ്പതിയും (Retinopathy) നാഡികളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതിയും (Diabetic Neuropathy). അതിനുശേഷം ഒന്നുരണ്ട് തവണ വീഴ്ചകളും ഉണ്ടായി. ഇവിടെ സൂചിപ്പിച്ച അത്രയും അസുഖങ്ങൾ ഉള്ളവർക്ക് ഏകദേശം 15-16 മരുന്നുകൾ ഒരുദിവസം കഴിക്കാനുണ്ടാകും.
ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കാൾ കൂടുതൽ മരുന്നുകളുണ്ടെന്ന് ചിലർ പരാതി പറയാറുണ്ട്. നേരേ വിപരീതമായി മരുന്നുകളെ സ്‌നേഹിക്കുന്ന വയോധികരുമുണ്ട്. മരുന്നുകളുടെ എണ്ണം കുറഞ്ഞാൽ അവർക്കൊരു സന്തോഷവുമില്ല. വിറ്റാമിൻ ഗുളികകൾ ലഭിച്ചാൽ ഈ കൂട്ടരുടെ അസുഖങ്ങൾ താനേ മാറിക്കൊള്ളും. മരുന്നുകൾ അത്യാവശ്യത്തിന് ഉപയോഗിക്കണം. എന്നാൽ അത്യാവശ്യ രോഗങ്ങൾക്കുവേണ്ടി കുറിച്ചുകൊടുക്കുന്ന മരുന്നുകൾതന്നെ ചിലർ പൂർണമായും കഴിക്കാറില്ല. മരുന്നുകളെ ഭയമാണ് ഇക്കൂട്ടർക്ക്.
ശാരീരിക ബുദ്ധിമുട്ടുകൾ ഓരോന്നായി വന്നുചേരുമ്പോൾ മാനസികസുഖം നഷ്ടമാകുന്നു. പതുക്കെ വിഷാദരോഗത്തിന് അടിപ്പെടുകയും ചെയ്യാം. വലിയൊരു ശതമാനം വയോജനങ്ങളും ശാരീരികബുദ്ധിമുട്ടുകൾ വന്നാൽ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചേരാനിടയുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ധൈര്യശാലികളായ വയോധികരെയും നമുക്ക് കാണാൻ സാധിക്കും.
60നുമുകളിൽ പ്രായമുള്ള വ്യക്തികളെ പരിചരിക്കുന്നതിന് പ്രത്യേക വിഭാഗമാണ് ജെറിയാട്രിക്സ് (Geriyatrics). വയോധികർക്ക് കഴിയുന്നത്ര സ്വയംപര്യാപ്തത നേടിക്കൊടുക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. വിദേശരാജ്യങ്ങളിൽ 1960-കളിൽതന്നെ ഈ വിഭാഗം പ്രാബല്യത്തിലുണ്ട്. ഇന്ത്യയിൽ ഇത് നിലവിൽവന്നിട്ട് അധികവർഷങ്ങളായില്ല. ജെറിയാട്രിക്സ് വിഭാഗമുള്ള ആശുപത്രികളും നമ്മുടെ രാജ്യത്ത് കുറവാണ്. വയോജനങ്ങൾക്കായി സർക്കാരിന്റെ വിവിധതരത്തിലുള്ള പദ്ധതികളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നുണ്ട്. കിടപ്പിലാകുന്ന രോഗികൾക്ക് അത്യാവശ്യ സഹായങ്ങൾ പാലിയേറ്റീവ് കെയർ വളണ്ടിയർമാർ വീടുകളിൽ ചെന്ന് ചെയ്തുകൊടുക്കുന്നുണ്ട്.