മഴ തുടങ്ങിയാൽ രോഗങ്ങളുടെ കാലമാണ് വര്‍ത്തമാനകാല കേരളത്തില്‍. വര്‍ധിച്ചുവരുന്ന ഭവന സാന്ദ്രതയും, അശാസ്ത്രീയമായ മാലിന്യ സംസ്കരണവും പരിസര ശുചിത്വത്തിന്റെ അഭാവവുംആണ് മഴക്കാലങ്ങളെ രോഗകാലമായി മാറ്റുന്നത്. പ്രധാനമായും പ്രാണിജന്യ രോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്നത്.
ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ എന്നിവയാണ് മഴക്കാലത്ത് വ്യാപന സാധ്യത വര്‍ധിക്കുന്ന പ്രധാന കൊതുകുജന്യരോഗങ്ങള്‍. ഇതില്‍ സമീപകാലത്തായി മഴക്കാലത്ത് കേരളത്തില്‍ ഏറ്റവും അധികം പടര്‍ന്നു പിടിക്കുന്നതും മരണകാരണം വരെ ആകുന്നതുമായ കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. കുറഞ്ഞ അളവില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട ഈഡിസ് ഈജിപ്തി , ഈഡിസ് ആല്‍ബോപിക്ടസ് വിഭാഗത്തില്‍പ്പെട്ട പെണ്കൊതുകുകള് ആണ് രോഗം പകര്‍ത്തുന്നത്.
പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, എല്ലുകള്‍ നുറുങ്ങുന്നത് പോലെയുള്ള അതിശക്തമായ ശരീരവേദന, നേത്രഗോളത്തിലെ വേദന, ദഹനക്കുറവ്, ഛര്‍ദി തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയും നല്ല വിശ്രമവും ലഭിച്ചില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുവാനും മരണകാരണമാവുകയും ചെയ്യാറുണ്ട്. ഡെങ്കി ഷോക്ക് സിന്‍ഡ്രോം, ഡെങ്കി ഹെമറേജിക്ഫീവർ എന്നിവയാണ് മരണത്തിലേക്ക് നയിക്കുന്നത്.
കൊതുകുകളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക. വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള വീട്ടുപറമ്പില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന എല്ലാ സാധനങ്ങളും മഴവെള്ളം കെട്ടിനില്‍ക്കാതെ ശേഖരിച്ച് സൂക്ഷിക്കുക. വീടിന്റെ ടെറസ്സുകള്‍, വീട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്ന പൂച്ചെടികളുടെ പാത്രങ്ങള്‍ തുടങ്ങി ചെറിയ അളവില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളില്‍നിന്നും വെള്ളം നീക്കംചെയ്യുക. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കവുങ്ങിന് തോട്ടങ്ങളിലെ പാളകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക. ആഴ്ചയിലൊരിക്കല്‍ ‘ഡ്രൈ ഡേ’ ആചരിക്കുക.
മഴക്കാലത്ത് പ്രധാനമായും ഭീഷണിയാവുന്ന ജന്തുജന്യ രോഗം എലിപ്പനിയാണ്. എലി, കീരി, അണ്ണാന് തുടങ്ങി കരണ്ട് തിന്നുന്ന ജീവികളുടെയും, വളര്‍ത്തു മൃഗങ്ങളായ പശു, ആട് തുടങ്ങിയവയുടെയും ഒക്കെ മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന ലെപ്റ്റോസ്പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി അഥവാ വീല്‍സ് ഡിസീസ്. ഇത്തരത്തില്‍ രോഗാണുക്കള്‍ കലര്‍ന്ന മണ്ണിലോ വെള്ളത്തിലോ തൊഴിലെടുക്കുമ്പോഴും ഇടപഴകുമ്പോഴോ ശരീരത്തിലെ മുറിവുകള്‍ വഴിയോ ശ്ലേഷ്മ സ്തരങ്ങള്‍ വഴിയോ ആണ് രോഗാണുക്കള്‍ ശരീരത്തില്‍ എത്തുന്നത്.
പനി, പേശി വേദന, തലവേദന, ചര്‍ദ്ദി, കണ്ണുകളില്‍ ചുവപ്പുനിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ആരംഭിച്ച് ചികിത്സ തേടിയാല്‍ എളുപ്പത്തില്‍ ഭേദമാക്കാന്‍ പറ്റുന്ന അസുഖമാണ് എലിപ്പനി. ചികിത്സ ലഭ്യമാകാന്‍ വൈകിയാല്‍ ആന്തരിക അവയവങ്ങളായ കരള്‍, വൃക്ക തുടങ്ങിയവയെ ബാധിച്ചു രോഗം മൂര്‍ച്ഛിക്കുകയും മരണകാരണമാവുകയും ചെയ്യും. എലിപ്പനിയുടെ പ്രധാന ലക്ഷണമായി കണ്ണുകളിലും ശരീരത്തിലും ഉണ്ടാകുന്ന മഞ്ഞ നിറം ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ചു മറ്റു ചികിത്സാരീതികള്‍ തേടുന്നത് രോഗം മൂര്‍ച്ഛിക്കുന്നതിനും മരണകാരണമാകുന്നതിനും ഇടയാക്കാറുണ്ട്.