കുടയത്തൂർ: ബുധനാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ കുടയത്തൂർ പഞ്ചായത്തിൽ വ്യാപക നാശം. ഇടിയോടു കൂടി പെയ്തിറങ്ങിയ കനത്ത മഴ തോടുകൾ കരകവിഞ്ഞ് ഒഴുകാൻ കാരണമായി. കാഞ്ഞാർ - വാഗമൺ റോഡിൽ കൂവപ്പള്ളിക്ക് സമീപം വലിയ പാറയും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണ് റോഡിൽ നിന്നും നീക്കി ഭാഗീകമായി ഗതാഗത തടസം മാറ്റിയിട്ടുണ്ട്. റോഡിലേക്ക് പതിച്ച വലിയ പാറ മാറ്റുവാനുള്ള ശ്രമം തുടരുകയാണ്. കോളപ്ര അടൂർമല റോഡ് വെള്ളപ്പാച്ചിലിൽ ഭാഗീകമായി തകർന്നു. റോഡിനോട് ചേർന്നുള്ള തോട് കര കവിഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി.
അടൂർമല റോഡിൻ്റെ ഒരു ഭാഗം തകർത്താണ് വെള്ളം കുത്തിയൊലിച്ച്പാ ഞ്ഞത്. റോഡരികിലുണ്ടായിരുന്ന വൈദ്യുതി തൂണുകളും ഒടിഞ്ഞു. കോളപ്ര ജങ്ഷനിലുള്ള കല്ലമ്മാക്കൽ മോഹനൻ്റെ കടയുടെ സംരക്ഷണഭിത്തി ഭാഗീകമായി തകർന്ന നിലയിലാണ്. ഈ കടയുടെ സമീപമെല്ലാം വെള്ളം കുത്തിയൊലിച്ച് പോയതോടെ വലിയ ഭീഷണിയാണ് ഉണ്ടായിട്ടുള്ളത്.
അടൂർമല റോഡിനോട് ചേർന്നുള്ള തോട്ടിൽ വലിയ കല്ലുകളും മരങ്ങളും വന്ന് സ്വഭാവികമായ ഒഴുക്കിന് തടസം ഉണ്ടാകുന്നുണ്ട്. അടിയന്തരമായി ഇവ നീക്കം ചെയ്തില്ലെങ്കിൽ ഇനിയൊരു കുത്തൊഴുക്ക് ഉണ്ടായാൽ അടൂർമല റോഡ് പൂർണ്ണമായും ഒലിച്ചുപോകാനുള്ള സാധ്യതയുണ്ട്.
കുടയത്തൂർ സരസ്വതി വിദ്യാനികേതന് സമീപമുള്ള തോടും നിറഞ്ഞൊഴുകി. ഇവിടെയും നിരവധി വീടുകളിൽ വെള്ളം കയറി. താന്നിക്കൽ രാജേഷിൻ്റെ വീടിൻ്റെ മുറ്റം ഇടിഞ്ഞ് വീടിന് ഭീഷണിയായി. അൻപത് അടിയോളം ഉയരമുണ്ടായിരുന്ന സംരക്ഷണ കെട്ടാണ് ഇടിഞ്ഞ് താഴ്ന്നത്.
വെള്ളം കയറിയ വീടുകളിൽ രാത്രിയിൽ തന്നെ സഹായവുമായി സേവാഭാരതി പ്രവർത്തകർ എത്തിയിരുന്നു. വെള്ളം കുത്തിയൊലിച്ച് തകർന്ന അടൂർ മല റോഡ് പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ,വില്ലേജ് ഓഫീസർ ഗോപൻ വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സന്ദർശിച്ചു.