/sathyam/media/post_attachments/1jw8X9jpE7T7bS6ezS3A.jpg)
കുമളി: ബുധനാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയില്‍ കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിൽ വെള്ളം കയറി. കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളി ടൗണിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഭാഗികമായി ഗതാഗത തടസ്സം രൂപപ്പെട്ടു.
അടുത്തിടെയാണ് ഒരു കോടിയോളം രൂപ ചിലവഴിച്ച് തേക്കടി ബൈബൈപാസ് റോഡ് ഉയർത്തി പണിതത്. ഇവിടെയുള്ള തോട് വീതി കൂട്ടിപ്പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കരാറുകാരാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിന് തയ്യാറായില്ല.
പകരം തോടിന് വീതി കൂട്ടാതെ റോഡ് ഉയർത്തിപ്പണിയുകയാണ് ചെയ്തത്. അശാസ്ത്രീയമായ ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം ചെറിയ മഴ പെയ്താൽ പോലും തേക്കടി ബൈപാ റോഡിൽ ഗ്രേസ് തീയറ്റർ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെടുക പതിവായിട്ടുണ്ട്.
ഇന്നലെ വൈകിട്ടത്തെ മഴയിൽ ഇരുപത്തിയഞ്ചോളം വ്യാപാരസ്ഥാപനങ്ങളിലും നിരവധി വീടുകളിലുമാണ് വെള്ളം കയറിയത്. ഇതിനാൽ പല വ്യാപാരികൾക്കും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.
ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ബൈപാസ് റോഡിൽ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും ഇവിടുത്തെ വ്യാപാരികൾ ആരോപിക്കുന്നു. ഇത്രയധികം രൂപ ചിലവഴിച്ചിട്ടും ചെറിയ മഴക്കാലത്ത് പോലും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന തരത്തിൽ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കേസ്സെടുക്കണമെന്നും, വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി ബ്ലോക്ക് പ്രസിഡൻ്റ് മജോ കാരിമുട്ടം ആവശ്യപ്പെട്ടു.